പാകിസ്ഥാനില്‍ വീണ്ടും ബലൂച് ലിബറേഷന്‍ ആര്‍മിയുടെ ഭീകരാക്രമണം; ഏഴ് സൈനികര്‍ കൊല്ലപ്പെട്ടു

പാകിസ്ഥാനില്‍ വീണ്ടും ബലൂച് ലിബറേഷന്‍ ആര്‍മിയുടെ ഭീകരാക്രമണം. ക്വറ്റയില്‍ നിന്ന് ടഫ്താനിലേക്ക് പോകുകയായിരുന്ന സൈനിക വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഏഴ് പാകിസ്ഥാന്‍ സൈനികര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 21 സൈനികര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ചയാണ് ആക്രമണമുണ്ടായത്.

എന്നാല്‍ ആക്രമണത്തില്‍ 90 പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടതായാണ് ബലൂച് ലിബറേഷന്‍ ആര്‍മിയുടെ വാദം. ക്വറ്റയില്‍ നിന്ന് ടഫ്താനിലേക്ക് പോകുകയായിരുന്ന ഏഴ് ബസുകളും രണ്ട് ലൈറ്റ് വാഹനങ്ങളും ഉള്‍പ്പെട്ട സൈനിക വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത്.

പ്രദേശത്ത് പാകിസ്ഥാന്‍ ഏവിയേഷന്‍ ഹെലികോപ്റ്ററുകള്‍ വിന്യസിച്ചു. ദിവസങ്ങള്‍ക്ക് മുന്‍പ് തെക്കുപടിഞ്ഞാറന്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ക്വറ്റയില്‍ നിന്ന് ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ പെഷവാറിലേക്ക് പോകുകയായിരുന്ന ജാഫര്‍ എക്‌സ്പ്രസ് ബലൂച് ലിബറേഷന്‍ ആര്‍മി തട്ടിയെടുത്തിരുന്നു.

ഒന്‍പത് ബോഗികളിലായി 400 ലധികം യാത്രക്കാര്‍ ട്രെയിനില്‍ ഉണ്ടായിരുന്നു. അവരില്‍ ഭൂരിഭാഗവും സുരക്ഷാ ഉദ്യോഗസ്ഥരായിരുന്നു. ഇതില്‍ 214 സൈനികരെ കൊലപ്പെടുത്തിയതായി ബലൂച് ലിബറേഷന്‍ ആര്‍മി അവകാശപ്പെട്ടിരുന്നു.