ഭർത്താവ് കയറിയില്ല, ഭാര്യ ട്രെയിന്‍ തടഞ്ഞു

തന്റെ ഭര്‍ത്താവ് വരാതെ ട്രെയിന്‍ എടുക്കരുതെന്നു വാശി പിടിച്ച ഭാര്യയ്ക്കു പിഴ . ഹൈസ്പീഡ് ട്രെയിനിന്റെ യാത്ര തടസപ്പെടുത്തിയ യുവതിക്കാണ് പിഴ ചുമത്തിയത്‌. ചൈനയിലാണ് സംഭവം നടന്നത്. 2000 യുവാന്‍ (19,500 രൂപ) പിഴയാണ് യുവതിക്കു ചുമത്തിയത്. ട്രെയിന്‍ മുന്നോട്ട് പോകാനായി തുടങ്ങമ്പോള്‍ അതു തടസപ്പെടുത്താനായി യുവതി വാതില്‍ക്കല്‍ സ്ഥാനം പിടിച്ചു. സംഭവത്തില്‍ ഇടപ്പെട്ട ട്രെയിന്‍ കണ്ടക്ടറുമായി യുവതി തര്‍ക്കിച്ചു. ഇതിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.

ഹെഫൈ റെയില്‍വേ സ്റ്റേഷനില്‍ ലുവോ ഹെയ് ലി എന്ന യുവതിയാണ് നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചത്. യുവതി വാതില്‍ക്കല്‍ സ്ഥാനം പിടിച്ചതോടെ ട്രെയിന്‍ കണ്ടക്ടര്‍ സംഭവത്തില്‍ ഇടപ്പെട്ടു. യുവതിയോടെ അവിടെ നിന്നും മാറാന്‍ പറഞ്ഞു. പക്ഷേ യുവതി തയ്യാറായില്ല. ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി.

തന്റെ ഭര്‍ത്താവ് വന്നിട്ട് ട്രെയിന്‍ പോയാല്‍ മതിയെന്നായിരുന്നു യുവതിയുടെ വാദം. പിന്നീട് യുവതിയെ കസ്റ്റഡിയിലെടുത്തു. സംഭവത്തെ തുടര്‍ന്ന് ട്രെയിന്‍ വൈകിയാണ് യാത്ര തുടങ്ങിയത്.

ട്രെയിന്‍ 10 മിനിറ്റ് സ്റ്റേഷനില്‍ നിര്‍ത്തിയിടുമെന്നു താന്‍ കരുതിയതായി യുവതി പറയുന്നു. ട്രെയിന്‍ യാത്ര തുടങ്ങാനായി രണ്ടു മിനിറ്റ് കൂടി സമയമുണ്ടായിരുന്നു. അന്നേരമാണ് ഞാന്‍ സംഭവത്തില്‍ ഇടപെട്ടത്. ഭര്‍ത്താവിനു ട്രെയിനില്‍ കയറാന്‍ 10 സെക്കന്‍ഡ് കൂടി മതിയായിരുന്നു. അതിനു വേണ്ടി കാത്ത് നില്‍ക്കണമെന്നു പറയുന്നതില്‍ എന്തു തെറ്റാണ് ഉള്ളതെന്നും അവര്‍ ചോദിക്കുന്നു.