ലെബനന് നേരെ വ്യോമാക്രമണം അഴിച്ചുവിട്ട് ഇസ്രയേല്‍; ഹിസ്ബുള്ള ഓപ്പറേഷന്‍ വിഭാഗം തലവന്‍ കൊല്ലപ്പെട്ടു

ലെബനനില്‍ ഇസ്രയേലിന്റെ നേതൃത്വത്തില്‍ കടുത്ത വ്യോമാക്രമണം. ബോംബിങ്ങില്‍ ഹിസ്ബുള്ള കമാന്‍ഡര്‍ കൊലപ്പെട്ടു. ഹിസ്ബുള്ളയുടെ ഓപ്പറേഷന്‍ വിഭാഗം കമാന്‍ഡര്‍ ഇബ്രാഹിം അക്വിലാണ് കൊല്ലപ്പെട്ടത്. ബെയ്‌റൂട്ടില്‍ നടത്തിയ ആക്രമണത്തിലാണ് സംഭവം.

ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടെന്നും 17 പേര്‍ക്ക് പരിക്കേറ്റെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.. ഇബ്രാഹിം 1980കളിലാണ് ഹിസ്ബുള്ളയുടെ ഭാഗമാകുന്നത്. രാജ്യത്തിന് പുറത്തുള്ള ആക്രമണങ്ങള്‍ക്ക് ഇബ്രാഹിം നേതൃത്വം നല്‍കിയിരുന്നത്.

വിവിധ രാജ്യങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ ഇബ്രാഹിമിനു പങ്കുള്ളതായും ഇസ്രായേല്‍ അറിയിച്ചു. അതേസമയം, ഹിസ്ബുള്ളകള്‍ ആശയവിനിമയത്തിന് ഉപയോഗിക്കുന്ന പേജറുകളും വാക്കിടോക്കികളും ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ പൊട്ടിത്തെറിച്ച് 37 പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിനു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ആക്രമണം എല്ലാ പരിധികളും ലംഘിക്കുന്നതാണെന്നും ഇസ്രയേലിനു ശക്തമായ തിരിച്ചടി നല്കുമെന്നും ഹിസ്ബുള്ള തലവന്‍ നസറുള്ള ടിവി പ്രസംഗത്തില്‍ ഭീഷണി മുഴക്കി. പ്രസംഗത്തിന്റെ സംപ്രേഷണ സമയത്തുതന്നെ ഇസ്രേലി പോര്‍വിമാനങ്ങള്‍ ലബനനില്‍ ആക്രമണം നടത്തിയിരുന്നു.

ഹിസ്ബുള്ളയുടെ തിരിച്ചടി പ്രതീക്ഷിക്കുന്ന സാഹചര്യത്തില്‍ വടക്കന്‍ ഇസ്രയേലില്‍ സുരക്ഷ ശക്തമാക്കി. ഹിസ്ബുള്ളയെ പേടിച്ച് വടക്കന്‍ അതിര്‍ത്തിയില്‍നിന്ന് ഒഴിപ്പിച്ചു മാറ്റിയവരെ ഉടന്‍ തന്നെ തിരികെയെത്തിക്കുമെന്ന് ഇസ്രയേല്‍ അറിയിച്ചു. യുദ്ധലക്ഷ്യങ്ങളില്‍ ആദ്യത്തേത് ഇക്കാര്യമാണെന്ന്
പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. ഇറാന്റെ പിന്തുണയില്‍ ലബനനില്‍ പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്ള ഭീകരര്‍ ഒക്ടോബര്‍ ഏഴിലെ ഭീകരാക്രമണത്തിന്റെ പിറ്റേന്നാണു പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇസ്രയേലിനെ ആക്രമിക്കാന്‍ തുടങ്ങിയത്. തുടര്‍ന്ന് ലബനനോട് ചേര്‍ന്ന വടക്കന്‍ അതിര്‍ത്തിയില്‍നിന്ന് 60,000 ഇസ്രേലികളെയാണ് ഒഴിപ്പിച്ചു മാറ്റിയിട്ടുള്ളത്. സൈനിക നടപടിയിലൂടെ മാത്രമേ ഇവരെ തിരികെയെത്തിക്കാന്‍ കഴിയൂ എന്ന് ഇസ്രേലി പ്രതിരോധമന്ത്രി യൊവാവ് ഗാലന്റ് വ്യക്തമാക്കി.

അതേസമയം, ബെയ്റൂട്ടില്‍ വോക്കിടോക്കികള്‍ പൊട്ടിത്തെറിച്ചുള്ള അപകടത്തില്‍ മരണം 34 ആയി. 450 പേര്‍ പരുക്കേറ്റ് ചികിത്സയിലാണ്. സംഭവത്തിനു പിന്നില്‍ മൊസാദാണെന്ന ഹിസ്ബുല്ലയുടെ ആരോപണത്തില്‍ ഇസ്രയേല്‍ പ്രതികരിച്ചിട്ടില്ല. യുദ്ധം പുതിയ ഘട്ടത്തിലേക്കെന്ന ഇസ്രയേലിന്റെ ആരോപണത്തിനു പിന്നാലെയാണ് ആക്രമണമുണ്ടായത്.