പാകിസ്ഥാനിലെ ട്രെയിൻ റാഞ്ചൽ; 214 ബന്ദികളെ കൊലപ്പെടുത്തിയെന്ന് ബലൂചിസ്താൻ ലിബറേഷൻ ആർമി

പാകിസ്ഥാനിൽ ട്രെയിൻ റാഞ്ചിയ സംഭവത്തിൽ ബന്ദികളാക്കി വെച്ച 214 പേരെ കൊലപ്പെടുത്തിയെന്ന അവകാശവാദങ്ങളുമായി ബലൂചിസ്താൻ ലിബറേഷൻ ആർമി (ബിഎൽഎ). ജയിലിലടക്കപ്പെട്ടവർക്ക് പകരം ബന്ദികളെ കൈമാറാൻ സമയം അനുവദിച്ചിട്ടും സൈന്യം വഴങ്ങിയില്ലെന്നും അതിനെ തുടർന്ന് ബന്ദികളെ കൊലപ്പെടുത്തിയെന്നും ബിഎൽഎ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

പാകിസ്ഥാൻ സൈന്യത്തിന് ജയിലിലടക്കപ്പെട്ടവരെ കൈമാറാനായി 48 മണിക്കൂർ സമയം അനുവദിച്ചിരുന്നു. എന്നാൽ സൈന്യം ഇതിന് വഴങ്ങിയില്ല. പാക് സൈന്യം ധിക്കാരപൂർവമായ സമീപനമാണ് സ്വീകരിച്ചത്. അതിന്റെ ഫലമായി 214 ബന്ദികളെയും കൊലപ്പെടുത്തി- ബിഎൽഎ പ്രസ്താവനയിൽ പറഞ്ഞു.

എന്നാൽ ഇത് സ്ഥിരീകരിക്കാൻ തക്ക യാതൊരു തെളിവുകളും ബിഎൽഎ പുറത്തുവിട്ടിട്ടില്ല. പാകിസ്ഥാൻ വാദം തള്ളുകയും ചെയ്തു. 33 ഭീകരരെ വധിക്കുകയും 354 ബന്ദികളെ രക്ഷപ്പെടുത്തിയെന്നുമാണ് പാകിസ്ഥാൻ സൈന്യത്തിന്റെ വക്താവ് അറിയിച്ചത്. ബലൂചിസ്താൻ പ്രവിശ്യയിലാണ് കഴിഞ്ഞ ദിവസം ബലൂചിസ്താൻ ലിബറേഷൻ ആർമി 450 യാത്രക്കാരുമായി ക്വെറ്റയിൽ നിന്ന് പുറപ്പെട്ട ജാഫർ എക്‌സ്പ്രസ് റാഞ്ചിയത്.

ബോലാനിലെ ഒരു തുരങ്കത്തിനടുത്ത് വെച്ച് റെയിൽ പാളം തകർത്താണ് ട്രെയിൻ റാഞ്ചിയത്. ജയിലിലടയ്ക്കപ്പെട്ട വിഘടനവാദികളെ വിട്ടയക്കണമെന്നായിരുന്നു ബിഎൽഎയുടെ ആവശ്യം. പിന്നാലെ ബന്ദികളാക്കിയ യാത്രക്കാരെ പാക് സുരക്ഷാസേന മോചിപ്പിച്ചത് ദിവസം മുഴുവൻ നീണ്ട സൈനിക നടപടികൾക്കൊടുവിലായിരുന്നു. ഏറ്റുമുട്ടലിൽ 33 വിഘടനവാദികളേയാണ് പാക് സൈന്യം വധിച്ചത്. 21 യാത്രക്കാരും നാല് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു.

Read more