പലസ്തീൻ പ്രതിരോധ ഗ്രൂപ്പായ ഹമാസിന്റെ “പ്രചാരണം” നടത്തുന്നുവെന്ന് ആരോപിച്ച് വാഷിംഗ്ടണിലെ ജോർജ്ജ്ടൗൺ സർവകലാശാലയിലെ ഇന്ത്യൻ സ്കോളറായ ബദർ ഖാൻ സൂരിയെ അമേരിക്കയിലെ ഡൊണാൾഡ് ട്രംപ് ഭരണകൂടം കസ്റ്റഡിയിലെടുത്തു. സൂരിയെ ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ വിസ റദ്ദാക്കിയെന്നും സർവകലാശാലയുടെ ഇടക്കാല പ്രസിഡന്റ് റോബർട്ട് ഗ്രോവ്സ് ഡയറക്ടർ ബോർഡിനെ അറിയിച്ച കത്ത് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
സൂരി “നിയമവിരുദ്ധമായ എന്തെങ്കിലും പ്രവർത്തനത്തിൽ” ഏർപ്പെട്ടതായി ജോർജ്ജ്ടൗണിന് അറിയില്ലെന്നും അദ്ദേഹത്തെ തടങ്കലിൽ വച്ചതിന് സർവകലാശാലയ്ക്ക് ഒരു കാരണവും ലഭിച്ചിട്ടില്ലെന്നും ഗ്രോവ്സ് കത്തിൽ പറയുന്നു. ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും സമാധാന നിർമ്മാണത്തെക്കുറിച്ചായിരുന്നു സൂരിയുടെ ഡോക്ടറൽ ഗവേഷണം. ജോർജ്ജ്ടൗണിൽ, ദക്ഷിണേഷ്യയിലെ ഭൂരിപക്ഷവാദത്തെയും ന്യൂനപക്ഷ അവകാശങ്ങളെയും കുറിച്ചുള്ള ഒരു ക്ലാസ് പഠിപ്പിക്കുകയായിരുന്നു അദ്ദേഹം.
Read more
സൂരി ലൂസിയാനയിലാണെന്നും ഇമിഗ്രേഷൻ കോടതിയിൽ വാദം കേൾക്കാൻ കാത്തിരിക്കുകയാണെന്നും സൂരിയുടെ അഭിഭാഷകൻ ഹസ്സൻ അഹമ്മദ് സിഎൻഎന്നിനോട് പറഞ്ഞു. മാർച്ച് 17 ന് രാത്രി വിർജീനിയയിലെ ആർലിംഗ്ടണിലെ റോസ്‌ലിൻ പരിസരത്തുള്ള അദ്ദേഹത്തിന്റെ വീടിന് പുറത്ത് മുഖംമൂടി ധരിച്ച ഏജന്റുമാരാണ് സൂരിയെ അറസ്റ്റ് ചെയ്തതെന്ന് പൊളിറ്റിക്കോ റിപ്പോർട്ട് ചെയ്തു. “നമ്മുടെ സർക്കാർ മറ്റൊരു നിരപരാധിയെ തട്ടിക്കൊണ്ടുപോയി ജയിലിലടയ്ക്കുന്നത് കാണുന്നത് നിന്ദ്യമാണെന്ന് ഞാൻ പറയും.” അഹമ്മദ് സിഎൻഎന്നിനോട് പറഞ്ഞു. “പ്രശ്നം സർക്കാരിലാണ്, പണ്ഡിതരല്ല” എന്നാണ് സാഹചര്യം സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.