വ്യാജ വാർത്തകൾക്കുള്ള അവാർഡുകൾ ട്രംപ് പ്രഖ്യാപിച്ചു, പോൾ ക്രൂഗ് മാൻ മികച്ച 'നുണയൻ പത്രപ്രവർത്തകൻ'

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യു. എസ് മാധ്യമങ്ങൾ പ്രസിദ്ധപ്പെടുത്തിയ ഏറ്റവും മികച്ച “വ്യാജ വർത്തകൾക്കുള്ള” അവാർഡുകൾ പ്രഖ്യാപിച്ചു.ബുധനാഴ്‌ച രാത്രി വൈകി, ട്വിറ്ററിലൂടെയാണ് ട്രംപ് അവാർഡ്പ്രഖ്യാപനം നടത്തിയത്. പ്രമുഖ ടെലിവിഷൻ നെറ്റ് വർക്കായ സി. എൻ. എൻ, പാരമ്പര്യമുള്ള പത്രങ്ങളായ ന്യൂയോർക്ക് ടൈംസ്, വാഷിംഗ്‌ടൺ പോസ്റ്റ് എന്നിവക്കാണ് മികച്ച നുണ വർത്തകൾക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പത്രങ്ങളും ചാനലും ട്രംപിനെതിരെ നിരന്തരം വാർത്തകൾ നൽകിയിരുന്നു. ഇതാണ് ഇവരെ ആക്ഷേപിക്കുന്ന തരത്തിൽ അവാർഡുകൾ പ്രഖ്യാപിക്കാൻ പ്രേരണയായത്. തന്നെ പിന്തുണക്കുന്ന ഫോക്സ് ന്യൂസ് ഒഴികെയുള്ള മാധ്യമങ്ങളെയാണ് അദ്ദേഹം അവാർഡിനായി പരിഗണിച്ചത്.

ഇവർക്ക് പുറമെ വ്യത്യസ്ത വിഭാഗങ്ങളിലായി 10 മാധ്യമങ്ങൾക്കു കൂടി അവാർഡ് പ്രഖ്യാപിച്ചിട്ടുണ്ട്.
സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ പോൾ ക്രൂഗ് മാൻ ന്യൂയോർക് ടൈംസിൽ എഴുതുന്ന കോളമാണ് ഏറ്റവും മികച്ച നുണവാർത്തയായി തെരഞ്ഞെടുക്കപ്പെട്ടത്. ട്രംപ് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ അമേരിക്കൻ സമ്പദ്‌വ്യവസ്ഥ ഒരിക്കലും രക്ഷപെടാൻ പോകുന്നില്ലെന്ന് അദ്ദേഹം തന്റെ കോളത്തിൽ എഴുതിയിരുന്നു. ഈ ലേഖനമാണ് അദ്ദേഹത്തെ അവാർഡിന് അർഹമാക്കിയതെന്ന് അവാർഡിന്റെ സംഘാടകരിലെ ഒരു പ്രമുഖൻ പറഞ്ഞു.

തെരഞ്ഞെടുപ്പ് സമയം മുതൽ ട്രംപും അമേരിക്കൻ മാധ്യമങ്ങളും തമ്മിലുള്ള ബന്ധം ഏറെ വഷളായിരുന്നു. വാർത്താ സമ്മേളനങ്ങളിൽ നിന്ന് മാധ്യമ പ്രവർത്തകരെ ഇറക്കിവിട്ട പല സംഭവങ്ങളും ഉണ്ടായി. ഇങ്ങനെയൊക്കെയാണെങ്കിലും അവാർഡ് പ്രഖ്യാപിച്ചുകൊണ്ട് മാധ്യമങ്ങളെ പുകഴ്ത്താനും ട്രംപ് മറന്നില്ല. ഒരു ചെറിയ വിഭാഗം കൈക്കൂലിക്കാരും സത്യസന്ധത ഇല്ലാത്തവരും ഉണ്ടെങ്കിലും അമേരിക്കയുടെ മുന്നേറ്റത്തിന് സഹായകമായ നിരവധി വാർത്തകൾ മാദ്ധ്യമപ്രവർത്തകർ നൽകിയിരുന്നു. ഇവരെ ഓർത്തു ഞാൻ അഭിമാനിക്കുന്നു – അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

“നമ്മൾ ഒരുമിച്ചു നിന്നാൽ മറി കടക്കാനാകാത്തതായി ഒന്നുമില്ല. പക്ഷഭേദത്തോടെ പ്രവർത്തിക്കുന്ന മാധ്യമങ്ങൾക്കു പോലും നമ്മെ തടയാനാകില്ല. അമേരിക്കയെ വീണ്ടും നമ്മൾ മഹത്തായ രാജ്യമാക്കി മാറ്റും” – ട്രംപ് തുടർന്നു. അതിനിടെ റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്ന് തന്നെ ട്രംപിന്റെ മാധ്യമ വിരുദ്ധ നീക്കങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നുണ്ട്. ട്രംപ് തന്റെ സ്ഥാനത്തിന്റെ മഹിമ കളഞ്ഞു മാധ്യമങ്ങളെ ജനങ്ങളുടെ ശത്രുക്കളാകുകയാണെന്ന് സെനറ്റർ ജെഫ് ഫ്ലേക് അഭിപ്രായപ്പെട്ടു. മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന പ്രസിഡന്റിന്റെ നടപടി സ്റ്റാലിന്റെ ശൈലിയിൽ ഉള്ളതാണെന്ന് അദ്ദേഹം പറഞ്ഞു.