യു.എസ്സിലെ ലാസ്‌വേഗാസിലെ നടുറോഡിൽ പൂർണ നഗ്നനായ ട്രംപിൻറെ കൂറ്റൻ പ്രതിമ. 43 അടി വലിപ്പമുള്ള ഭീമാകാരന്‍ പ്രതിമയ്ക്ക് ഏകദേശം 2720 കിലോഗ്രാമിലേറെ ഭാരമുണ്ട്. നൊവാഡ സംസ്ഥാനത്തെ ലാസ് വേഗസ് നഗരത്തിൽ പ്രത്യക്ഷപ്പെട്ട ട്രംപിൻറെ പ്രതിമയുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. അതേസമയം യുഎസ് തിരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ ട്രംപിനെതിരെ വലിയ ക്യാംപയിനാണ് ഒരു വിഭാഗം നടത്തുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്.
അമേരിക്കന്‍ പ്രസിഡന്‍റെ തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപിന്റെ ഭീമൻ നഗ്ന പ്രതിമ നടുറോഡില്‍ പ്രത്യക്ഷപ്പെട്ടതോടെ നിരവധി വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. നഗരത്തിലെ പ്രധാന ഹൈവേയായ ഇന്റര്‍സ്റ്റേറ്റ് 15-ലാണ് ട്രംപിന്‍റെ പുതിയ നഗ്നപ്രതിമ പ്രത്യക്ഷപ്പെട്ടത്. മഞ്ഞനിറത്തിലുള്ള മുടിയും ചാടിയ വയറുമായി വിഷാദഭാവത്തിലാണ് ട്രംപിന്റെ നഗ്നപ്രതിമയുള്ളത്. ‘കുടിലവും അശ്ലീലവും’ എന്ന അടിക്കുറുപ്പും പ്രതിമയുടെ താഴെ എഴുതി ചേർത്തിട്ടുണ്ട്.
ഇരുമ്പുകമ്പികളും റബ്ബര്‍ ഫോമും ഉയയോഗിച്ചാണ് പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് ലാസ് വേഗസില്‍ പ്രതിമ പ്രത്യക്ഷ്യപ്പെട്ടത്. ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തിയാണ് പ്രതിമ നിലത്തുറപ്പിച്ചത്. പ്രതിമയുടെ ചിത്രങ്ങളും വിഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. കൗതുകരമായ ഒന്നാണെന്ന് ചിലർ പറയുമ്പോൾ അങ്ങേയറ്റം അശ്ലീലകരമാണ് പ്രതിമയെന്നാണ് മറ്റു ചിലർ കമന്‍റ് ചെയ്യുന്നത്.
അതേസമയം മുമ്പ് ട്രംപ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിച്ച 2016-ലും സമാനമായി നഗ്നപ്രതിമകൾ ഉയർന്നിരുന്നു. അന്ന് ലാസ് വേഗസിലെ ഹോണ്ടഡ് മ്യൂസിയത്തിനടുത്താണ് ട്രംപിൻ്റെ നഗ്നപ്രതിമ ഉയർന്നത്. ലോസ് ആഞ്ജലസ്, സാൻ ഫ്രാൻസിസ്കോ, ന്യൂയോർക്ക്, സിയാറ്റിൽ, ക്ലീവ്‌ലാൻഡ് എന്നിവിടങ്ങളിലും അന്ന് ട്രംപിൻ്റെ നഗ്നപ്രതിമകൾ ഉയർന്നിരുന്നു. 2016ൽ പ്രത്യക്ഷപ്പെട്ട പ്രതിമ പിന്നീട് 2018-ല്‍ ലേലത്തില്‍ വിറ്റുപോയി. 28,000 ഡോളറിനാണ് അന്ന് പ്രതിമ വിറ്റുപോയത്.