ട്രംപ് കൈവിട്ടു, അഫ്ഗാന്‍ പെണ്‍കുട്ടികള്‍ക്ക് ഇനി പഠിക്കാനാവില്ല; പ്രതീക്ഷയറ്റ് തിരികെ താലിബാന്‍ ഭരണത്തിന് കീഴിലേക്ക്

യുഎസ് വിദേശ സഹായം നിറുത്തലാക്കിയതോടെ എണ്‍പതിലധികം അഫ്ഗാന്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം അവസാനിക്കുന്നു. ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലേറിയതിന് പിന്നാലെ പുതിയ സാമ്പത്തിക നയത്തിന്റെ ഭാഗമായി വിവിധ രാജ്യങ്ങള്‍ക്ക് നല്‍കി വന്നിരുന്ന ധനസഹായങ്ങള്‍ നിറുത്തലാക്കിയിരുന്നു.

ഒമാനില്‍ ഉന്നതവിദ്യാഭ്യാസം നടത്തിവന്നിരുന്ന എണ്‍പതിലധികം അഫ്ഗാന്‍ പെണ്‍കുട്ടികളാണ് അഫ്ഗാനിലേക്ക് മടങ്ങാനൊരുങ്ങുന്നത്. യുഎസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷ്ണല്‍ ഡെവലപ്‌മെന്റിന്റെ ഫണ്ട് ആണ് നിറുത്തലാക്കിയത്. പ്രസിഡന്റായി ചുമതലയേറ്റതിന് പിന്നാലെ ഫണ്ട് നിറുത്തലാക്കുന്നതായി ട്രംപ് അറിയിച്ചിരുന്നു.

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തിലെത്തിയതിന് പിന്നാലെ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം ഉള്‍പ്പെടെ നിഷേധിക്കപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് അമേരിക്ക ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളുടെ ധനസഹായം നേടി പെണ്‍കുട്ടികള്‍ മറ്റ് രാജ്യങ്ങളിലേക്ക് വിദ്യാഭ്യാസത്തിന് പോയിരുന്നത്.

Read more

ട്രംപ് ഫണ്ട് നിറുത്തലാക്കിയതോടെ അഫ്ഗാന്‍ വിദ്യാര്‍ത്ഥിനികളെ രണ്ടാഴ്ചയ്ക്കുള്ളില്‍ തിരികെ മാതൃരാജ്യത്തേക്ക് മടക്കി അയക്കും. വിദ്യാഭ്യാസ പദ്ധതികള്‍ കൂടാതെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് ഉള്‍പ്പെടെയുള്ള ഫണ്ടുകള്‍ ഇത്തരത്തില്‍ നിറുത്തലാക്കിയിട്ടുണ്ട്.