ട്രംപിന്റെ ആവശ്യം നിങ്ങള്‍ക്ക് അംഗീകരിക്കാം; അല്ലെങ്കില്‍ ഗുരുതര പ്രത്യാഘാതം അനുഭവിക്കാന്‍ തയാറാകൂ; ആണവ പദ്ധതി ഉപേക്ഷിക്കണം; ഇറാനെ ഭീഷണിപ്പെടുത്തി അമേരിക്ക

ഇറാന്‍ ആണവ പദ്ധതി ഉപേക്ഷിച്ചില്ലെങ്കില്‍ വലിയ വില നല്‍കേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. അമേരിക്കയുടെയും ഇറാന്റെ പ്രതിനിധികള്‍ തമ്മില്‍ ഇന്ന് ഒമാനില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചയ്ക്ക് മുമ്പാണ് ട്രംമ്പിന്റെ ഭീഷണി. ട്രംപിന്റെ പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് ആണ് ട്രംപിന്റെ ഭീഷണി അറിയിച്ചത്.

ഇറാനെ ഒരിക്കലും ആണവായുധം കൈവശം വയ്ക്കാന്‍ അനുവദിക്കില്ലെന്നാണ് കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞത്. ഇറാന്‍ ഒരു സന്തുഷ്ട രാജ്യമാകണമെന്ന് ആഗ്രഹിക്കുന്നു. പക്ഷേ അവര്‍ക്ക് ആണവായുധം കൈവശം വയ്ക്കാന്‍ കഴിയില്ല. യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഒമാനില്‍ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഹ്ചിയെ കാണുന്നതിനു മണിക്കൂറുകള്‍ക്ക് മുന്‍പ് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഇറാന്‍ ആണവായുധം സ്വന്തമാക്കുന്നത് തടയുക എന്നതാണ് ട്രംപിന്റെ പ്രഥമ പരിഗണന. നയതന്ത്രപരമായ പ്രമേയത്തെയാണ് പ്രസിഡന്റ് പിന്തുണയ്ക്കുന്നത്. നയതന്ത്രം പരാജയപ്പെട്ടാല്‍ കൂടുതല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ട്രംപ് തയാറാണെന്നും കരോലിന്‍ ലീവിറ്റ് വ്യക്തമാക്കി.

എല്ലാ ഓപ്ഷനുകളും പരിഗണനയിലുണ്ടെന്നും ഇറാനാണ് ഏത് വേണമെന്ന് തെരഞ്ഞെടുക്കേണ്ടതെന്നും അദ്ദേഹം ഇറാനോടും ദേശീയ സുരക്ഷാ സംഘത്തോടും വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ട്രംപിന്റെ ആവശ്യം നിങ്ങള്‍ക്ക് അംഗീകരിക്കാം, അല്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമായിരിക്കുമെന്ന് പ്രസ് സെക്രട്ടറി പറഞ്ഞു.

അമേരിക്കയുടെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഇന്ന് ഇറാനിയന്‍ പ്രതിനിധി സംഘവുമായി ചര്‍ച്ച നടത്താന്‍ ഒരുങ്ങവെയാണ് ട്രംപിന്റെ ഭീഷണി വന്നിരിക്കുന്നത്. ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാന്‍ വലിയ അപകടത്തിലാകുമെന്ന് നേരത്തെയും ട്രംപ് പറഞ്ഞിരുന്നു. ഇറാന്‍ ആണവായുധം ലഭിക്കുന്നത് തടയുന്നതിനായി ഇറാന്റെ എണ്ണ കയറ്റുമതി പൂജ്യത്തിലേക്ക് കുറയ്ക്കാനുള്ള ശ്രമങ്ങള്‍ ഉള്‍പ്പെടെ ട്രംപ് തുടരുന്നുണ്ട്.

Read more

ആണവപദ്ധതി പ്രശ്‌നത്തില്‍ ട്രംപ് ഭരണകൂടം ഇറാനുമായി നടത്തുന്ന ആദ്യ ഉന്നതതല ചര്‍ച്ചയാണ് ഇന്ന് ഒമാനില്‍ നടക്കുന്നത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറാഹ്ചിയുമാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.