ഹൂതികളെ പൂര്‍ണമായും നശിപ്പിക്കും; ചെങ്കടലിന്‍ സമാധാനം വേണം; ഇറാന്‍ ആയുധങ്ങള്‍ നല്‍കുന്നത് ഉടന്‍ അവസാനിപ്പിക്കണം; താക്കീതുമായി ട്രംപ്; ബോംബിങ്ങ് ശക്തമാക്കി

യെമനിലെ ഹൂതികളെ പൂര്‍ണമായി നശിപ്പിക്കയെന്നത് അമേരിക്കയുടെ ലക്ഷ്യമാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചെങ്കടലിന്‍ സമാധാനമാണ് അമേരിക്ക ആഗ്രഹിക്കുന്നത്.
യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍ യുഎസ് വ്യോമസേന വ്യോമാക്രമണം തുടരുന്നതിനിടെയാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഹൂതികള്‍ക്ക് ആയുധങ്ങള്‍ നല്‍കുന്നത് ഉടന്‍ അവസാനിപ്പിക്കണമെന്ന് ഇറാനും ട്രംപ് മുന്നറിയിപ്പ് നല്‍കി.

യെമന്‍ തലസ്ഥാനമായ സനായിലും ഹൂതികളുടെ ശക്തികേന്ദ്രങ്ങളിലും യുഎസ് വ്യോമാക്രമണം തുടരുകയാണ്. ചെങ്കടലില്‍ കപ്പലുകള്‍ക്കു നേരെ ഹൂതികള്‍ ആക്രമണം നടത്തിയ സാഹചര്യത്തിലാണ് ഹൂതി കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി യുഎസ് കഴിഞ്ഞ ദിവസം വ്യോമാക്രമണം ആരംഭിച്ചത്.

യെമന്റെ തലസ്ഥാനമായ സനയില്‍ നടത്തിയ ആക്രമണത്തിലാണ് 41 പേര്‍ കൊല്ലപ്പെട്ടത്. ഹൂതിയുടെ ശക്തികേന്ദ്രമായ സാദയുടെ വടക്കന്‍ പ്രവിശ്യകളില്‍ നടത്തിയ ആക്രമണത്തില്‍ 37 പേരും കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ നാല് കുട്ടികളും ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റു. വ്യോമാക്രമണം നടത്തുന്നതിന്റെയും കെട്ടിടങ്ങളില്‍ ബോംബിടുന്നതിന്റെയും ദൃശ്യങ്ങള്‍ അമേരിക്കന്‍ ഉന്നത ഉദ്യോഗസ്ഥര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.

അമേരിക്കയുടെ ആക്രമണങ്ങള്‍ ഇനിയും കടുപ്പിക്കുമെന്നും ഹൂതികളുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്നും ഇറാന് അമേരിക്ക താക്കീത് കൊടുത്തിട്ടുണ്ട്. ചെങ്കടലില്‍ കപ്പലുകള്‍ക്കു നേരെ ഹൂതികള്‍ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് യുഎസ് നടപടി. തലസ്ഥാനമായ സനായിലാണ് വ്യോമാക്രമണം നടത്തിയത്.

ട്രംപ് രണ്ടാം തവണയും പ്രസിഡന്റായ ശേഷം മധ്യപൂര്‍വദേശത്ത് യുഎസ് നടത്തുന്ന ഏറ്റവും വലിയ സൈനിക നടപടിയാണിത്. നിങ്ങളുടെ സമയം അവസാനിച്ചു. നിങ്ങളുടെ ആക്രമണം ഇന്ന് മുതല്‍ നിര്‍ത്തണമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. അമേരിക്കന്‍ കപ്പലുകള്‍ക്ക് നേരെ ഹൂത്തികള്‍ നടത്തുന്ന ഒരാക്രമണവും ഇനി അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഹൂതികള്‍ക്ക് പിന്തുണ നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് ഇറാനോടും ആവശ്യപ്പെട്ടു.

Read more

2023 നവംബര്‍ മുതല്‍ കപ്പലുകളെ ലക്ഷ്യമാക്കി 100 ത്തിലധികം ആക്രമണങ്ങള്‍ ഹൂതികള്‍ നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണങ്ങളില്‍ പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനാണ് ഇസ്രയേലിന്റെ കപ്പലുകള്‍ ഉള്‍പ്പെടെ ആക്രമിക്കുന്നതെന്നാണ് ഹൂതിയുടെ വാദിക്കുന്നത്.