എർദോഗാന്റെ പ്രധാന എതിരാളിയായ എക്രെം ഇമാമോഗ്ലുവിനെ നിരവധി കുറ്റങ്ങൾ ചുമത്തി കസ്റ്റഡിയിലെടുത്ത് തുർക്കി

അഴിമതി, തീവ്രവാദ ഗ്രൂപ്പിനെ സഹായിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പ്രസിഡന്റ് റജബ് ത്വയിബ്ബ്‌ എർദോഗാന്റെ പ്രധാന രാഷ്ട്രീയ എതിരാളിയായ എക്രെം ഇമാമോഗ്ലുവിനെ ബുധനാഴ്ച തുർക്കി അധികൃതർ കസ്റ്റഡിയിലെടുത്തു. പ്രധാന പ്രതിപക്ഷ പാർട്ടിയായ റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടി ഇതിനെ “നമ്മുടെ അടുത്ത പ്രസിഡന്റിനെതിരായ അട്ടിമറി ശ്രമം” എന്ന് വിശേഷിപ്പിച്ചു. റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടി (സിഎച്ച്പി) അംഗമായ ഇസ്താംബുൾ മേയർ എക്രെം ഇമാമോഗ്ലു രണ്ട് വ്യത്യസ്ത അന്വേഷണങ്ങൾ നേരിടുന്നു. അതിൽ ഒന്ന് ഒരു തീവ്രവാദ സംഘടനയെ നയിച്ചു എന്നതും മറ്റൊന്ന് കൈക്കൂലി, ടെൻഡർ തട്ടിപ്പ് എന്നീ കുറ്റങ്ങളും ഉൾപ്പെടുന്നു.

രണ്ട് പതിറ്റാണ്ടിലേറെയായി തുർക്കിയെ നയിക്കുന്ന ഉർദോഗന് എതിരെ ഇമാമോഗ്ലുവിന്റെ പാർട്ടി ദിവസങ്ങൾക്കുള്ളിൽ തന്നെ അദ്ദേഹത്തെ എതിരാളിയായി പ്രഖ്യാപിക്കാൻ ഒരുങ്ങി. രണ്ടുതവണ മേയറായ അദ്ദേഹം ഭാവിയിലെ ഏത് തിരഞ്ഞെടുപ്പിലും മത്സരിക്കുമെന്ന് വ്യാപകമായി കണക്കാക്കപ്പെടുന്ന സാഹചര്യത്തിലാണ് കസ്റ്റഡിയികെടുക്കുന്നത്. തന്റെ എക്സ് അക്കൗണ്ടിൽ പങ്കിട്ട ഒരു വീഡിയോയിൽ, താൻ ഒരിക്കലും തളരില്ലെന്നും സമ്മർദ്ദത്തിന് മുന്നിൽ നേരെ നിൽക്കുമെന്നും ഇമാമോഗ്ലു പറഞ്ഞു.

മുനിസിപ്പാലിറ്റി നൽകിയ ചില ടെൻഡറുകളുമായി ബന്ധപ്പെട്ട ക്രിമിനൽ പ്രവർത്തനങ്ങളിൽ മാധ്യമപ്രവർത്തകരും ബിസിനസുകാരും ഉൾപ്പെടെ ആകെ 100 പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നതായി ഇസ്താംബുൾ പ്രോസിക്യൂട്ടർ ഓഫീസ് നടത്തിയ ആദ്യ അന്വേഷണത്തിൽ പ്രസ്താവനയിൽ പറയുന്നു. തുർക്കിയുടെയും അവരുടെ പാശ്ചാത്യ സഖ്യകക്ഷികളുടെയും ഭീകര സംഘടനയായി കണക്കാക്കപ്പെടുന്ന കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടിയെ (പികെകെ) സഹായിച്ചതിന് ഇമാമോഗ്ലുവിനും മറ്റ് ആറ് പേർക്കുമെതിരെ രണ്ടാമത്തെ അന്വേഷണത്തിൽ കുറ്റം ചുമത്തിയതായി അതിൽ പറയുന്നു.

ഇസ്താംബുൾ സർവകലാശാല ഇമാമോഗ്ലുവിന്റെ ബിരുദം റദ്ദാക്കിയതിന് ഒരു ദിവസത്തിന് ശേഷമാണ് അറസ്റ്റ് ഉണ്ടായത്. ഇത് ശരിവച്ചാൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് അദ്ദേഹത്തിന് വിലക്കേർപ്പെടുത്തും. അടുത്ത വോട്ടെടുപ്പ് 2028 ലാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ എർദോഗാൻ വീണ്ടും മത്സരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അത് നേരത്തെ നടക്കണം. ഇസ്താംബുൾ ഗവർണറുടെ ഓഫീസ് നാല് ദിവസത്തേക്ക് നഗരത്തിലെ എല്ലാ യോഗങ്ങളും പ്രതിഷേധങ്ങളും നിരോധിക്കാൻ തീരുമാനിച്ചു.