അമേരിക്കന്‍ മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായ ഡോണാള്‍ഡ് ട്രംപിന് നേരെ വെടിയുതിര്‍ത്തയാളെ തിരിച്ചറിഞ്ഞു. ഇരുപതുകാരനായ തോമസ് മാത്യു ക്രൂക്ക്‌സ് എന്ന യുവാവാണ് ട്രംപിന് നേരെ വെടിവച്ചത് എന്നാണ് സീക്രട്ട് സെര്‍വീസിന്റെ പ്രാഥമിക വിലയിരുത്തല്‍. ഏറ്റുമുട്ടലില്‍ ഇയാള്‍ കൊല്ലപ്പെട്ടിരുന്നു. വധശ്രമത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ലെങ്കിലും ട്രംപിനും റിപ്പബ്ലിക്കൻസിനും എതിരാണെന്ന് തോമസ് മാത്യു പറയുന്ന വീഡിയോ സോഷ്യല്‍ മീഡയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പെന്‍സില്‍വാനിയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് പ്രാദേശിക സമയം ശനിയാഴ്ച വൈകുന്നേരം 06.45ന് ട്രംപിന് നേരെ വധശ്രമമുണ്ടായത്. വലതു ചെവിയുടെ മുകള്‍ വശത്ത് പരുക്കേറ്റ ട്രംപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരഞ്ഞെടുപ്പ് പ്രചാണത്തിന് ഒരുക്കിയിരുന്ന വേദിക്ക് സമീപത്തുള്ള മാനുഫാക്ചറിങ് പ്ലാന്റിന് മുകളില്‍ നിന്നാണ് ഇയാള്‍ വെടിയുതിര്‍ത്ത് എന്നാണ് വിവരം. സ്റ്റേജിന് 130 അടി അകലത്തിലാണ് ഈ കെട്ടിടം.
വേദിയിലെത്തി സംസാരിക്കാന്‍ തുടങ്ങവെയാണ് ട്രംപിന് വെടിയേറ്റത്. വെടിയേറ്റ ട്രംപ് നിലത്തുവീഴുന്നതിന്റേയും അദ്ദേഹത്തെ സംഭവ സ്ഥലത്ത് മാറ്റുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വലതു ചെവിയുടെ മുകള്‍ ഭാഗത്താണ് വെടിയേറ്റതെന്ന് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ ട്രൂത്തില്‍ ട്രംപ് അറിയിച്ചു. ട്രംപ് സുരക്ഷിതനാണെന്ന് അദ്ദേഹത്തിന്റെ വക്താവ് വ്യക്തമാക്കി.
തോമസ് മാത്യുവിന്റെ പക്കല്‍ നിന്ന് ഒരു എ-ആര്‍ സ്റ്റൈല്‍ റൈഫിള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇയാള്‍ മാത്രമാണോ കൃത്യം ആസൂത്രണം ചെയ്തതെന്ന് ഇപ്പോള്‍ വ്യക്തമാക്കാന്‍ സാധിക്കില്ലെന്നാണ് എഫ്ബിഐ പറയുന്നത്. ഇയാളുടെ പശ്ചാത്തലങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.