ഫ്ലോറിഡ സർവകലാശാലയിലുണ്ടായ വെടിവെപ്പിൽ രണ്ട് മരണം; അക്രമിയെ പൊലീസ് വെടിവെച്ചുവീഴ്ത്തി

അമേരിക്കയിലെ ഫ്ലോറിഡ സർവകലാശാലയിലുണ്ടായ വെടിവെപ്പിൽ രണ്ട് മരണം. ഒരു പൊലീസുകാരന്റെ മകൻ കൂടിയായ വിദ്യാർത്ഥിയാണ് കാമ്പസിൽ വെടിയുതിർത്തത്. വെടിവെപ്പിൽ കൊല്ലപ്പെട്ട രണ്ട് പേരും വിദ്യാർത്ഥികളല്ലെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ ആറ് പേർക്ക് പരിക്കേറ്റു. അതേസമയം അക്രമിയെ പൊലീസ് വെടിവെച്ചുവീഴ്ത്തി.

പത്ത് തവണയോളം വെടിയൊച്ച കേട്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. വിദ്യാർത്ഥികൾ പരിഭ്രാന്തരായി പരക്കംപാഞ്ഞു. 20കാരനായ വിദ്യാർത്ഥി തന്റെ പിതാവിന്റെ പഴയ സർവീസ് റിവോൾവറുമായാണ് കാമ്പസിലെത്തി വെടിയുതിർത്തത്. ഇതിന്റെ വിടേയ്‌യോയും പുറത്ത് വന്നിരുന്നു.

ഒരു യുവാവ് കാമ്പസിലെ പുൽത്തകിടിയിലൂടെ നടക്കുന്നതും അവിടെ നിന്ന് ഓടി മാറാൻ ശ്രമിക്കുന്ന വിദ്യാർത്ഥികൾക്ക് നേരെ വെടിവെയ്ക്കുന്നതുമായ ദൃശ്യങ്ങൾ അമേരിക്കൻ മാധ്യമങ്ങൾ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. പിന്നാലെ പൊലീസ് സ്ഥലത്തെത്തി. പൊലീസ് ഉദ്യോഗസ്ഥർ അക്രമിയെ വെടിവെച്ചിട്ടു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുണ്ടെങ്കിലും ആരോഗ്യനില സംബന്ധിച്ച് അധികൃതർ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.