ബ്രിട്ടിഷ് ജനത വിധിയെഴുതി; ആദ്യഫലങ്ങള്‍ ഉടന്‍; പ്രധാനമന്ത്രി ഋഷി സുനകിന് തിരിച്ചടിയുണ്ടാകുമെന്ന് സര്‍വേ; ലേബര്‍ പാര്‍ട്ടി കറുത്ത കുതിരയാകും

അഞ്ചു വര്‍ഷം ഭരിക്കാനുള്ളവരുടെ വിധിയെഴുതി ബ്രിട്ടിഷ് ജനത. തിരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകള്‍ ഇന്നു രാവിലെയോടെ പുറത്തുവരും. വോട്ടെടുപ്പ് ഇന്ത്യന്‍ സമയം ഇന്നു പുലര്‍ച്ചെ 2.30 ന് പൂര്‍ത്തികരിച്ചിരുന്നു. ബ്രിട്ടിഷ് പാര്‍ലമെന്റിലേക്ക് ഇംഗ്ലണ്ട്, വടക്കന്‍ അയര്‍ലന്‍ഡ്, സ്‌കോട്ലന്‍ഡ്, വെയില്‍സ് എന്നിവിടങ്ങളിലായി 650 നിയോജകമണ്ഡലങ്ങളിലാണ് വോട്ടെടുപ്പു നടന്നത്. ഭൂരിപക്ഷത്തിന് 326 സീറ്റ് നേടണം.

: 14 വര്‍ഷത്തിനുശേഷം ബ്രിട്ടനില്‍ വീണ്ടും ലേബര്‍ പാര്‍ട്ടി അധികാരത്തില്‍വരുമെന്ന സൂചനകളാണ് പുറത്തു വന്നിരിക്കുന്നത്. യോക്ഷെയറിലെ റിച്ച്മണ്ട് ആന്‍ഡ് നോര്‍ത്തലെര്‍ടണിലെ പോളിങ് ബൂത്തില്‍ നിലവിലെ പ്രധാനമന്ത്രി ഋഷി സുനകും ഭാര്യ അക്ഷതാ മൂര്‍ത്തിയും വോട്ടുചെയ്തു. ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ്, വെയില്‍സ്, വടക്കന്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലായി 4.6 കോടി പേര്‍ക്കാണ് വോട്ടവകാശം.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ (ടോറി) 14 വര്‍ഷത്തെ ഭരണത്തോടുള്ള എതിര്‍വികാരം ഋഷി സുനകിന്റെ തുടര്‍ഭരണത്തിന് തടസ്സമാകുമെന്നാണ് വിലയിരുത്തല്‍. ശക്തികേന്ദ്രങ്ങളില്‍പ്പോലും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി തകര്‍ന്നടിയുമെന്നാണ് അഭിപ്രായസര്‍വേഫലങ്ങളെല്ലാം പറയുന്നത്. ലേബര്‍പാര്‍ട്ടിക്കാണ് പ്രവചനങ്ങളില്‍ മുന്‍തൂക്കം. ലേബറുകള്‍ ജയിച്ചാല്‍ പാര്‍ട്ടിനേതാവ് കെയ്ര്‍ സ്റ്റാര്‍മര്‍ (61) അടുത്ത പ്രധാനമന്ത്രിയാകും. മനുഷ്യാവകാശപ്രവര്‍ത്തകനും അഭിഭാഷകനുമാണദ്ദേഹം.

കണ്‍സര്‍വേറ്റീവുകളുടെ ഭരണകാലത്ത് സാമ്ബത്തികപ്രതിസന്ധിയില്‍നിന്ന് ബ്രിട്ടനെ കരകയറ്റുന്നതിനുപകരം സമ്പദ്‌വ്യസ്ഥ കൂടുതല്‍ ഞെരുങ്ങുകയാണുണ്ടായത്. പണപ്പെരുപ്പം ഉയര്‍ന്ന നിലയിലെത്തി. കുടിയേറ്റം, വിലക്കയറ്റം, ബ്രെക്‌സിറ്റ് എന്നിവ കണ്‍സര്‍വേറ്റീവുകള്‍ക്കെതിരേ ലേബര്‍ തിരഞ്ഞെടുപ്പ് പ്രചാരണവിഷയമാക്കി. രണ്ടാഴ്ചമുന്‍പുയര്‍ന്ന തിരഞ്ഞെടുപ്പ് തീയതിയുമായി ബന്ധപ്പെട്ട വാതുവെപ്പുവിവാദവും കണ്‍സര്‍വേറ്റീവുകളെ ഉലച്ചു.

പരാജയപ്പെട്ടാലും ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ആദ്യ ഇന്ത്യന്‍വംശജനും ഹിന്ദുവുമെന്ന നേട്ടത്തോടെയാണ് സുനക് പടിയിറങ്ങുക. 2022 ഒക്ടോബറില്‍ പ്രധാനമന്ത്രി ലിസ് ട്രസ് രാജിവെച്ചതിനുപിന്നാലെയാണ് സുനക് പ്രധാനമന്ത്രിയായത്. 210 വര്‍ഷത്തിനിടയിലെ ഏറ്റവുംപ്രായംകുറഞ്ഞ, വെള്ളക്കാരനല്ലാത്ത ആദ്യപ്രധാനമന്ത്രിയെന്ന് പദവിയും ഋഷി സുനകന് സ്വന്തമാണ്.