യുദ്ധത്തില്‍ പിടിച്ചെടുത്ത മേഖലകള്‍ യുക്രെയിന് വിട്ടുനല്‍കില്ല; രാജ്യത്തിന്റെ ഭരണഘടനയില്‍ ഉള്‍പ്പെടുത്തി; ചര്‍ച്ചകളുടെ വാതില്‍ അടച്ച് റഷ്യ; അമേരിക്കയുടെ തോളത്ത് കൈയിടുന്നു

മൂന്നുവര്‍ഷമായി നടത്തിയ യുദ്ധത്തില്‍ പിടിച്ചെടുത്ത മേഖലകള്‍ യുക്രെയിന് കൈമാറില്ലെന്ന് റഷ്യ. യുദ്ധത്തില്‍ പിടിച്ചെടുത്ത അഞ്ച് മേഖലകള്‍ വിട്ടു നല്‍കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ ഉദിക്കുന്നില്ലെന്ന് റഷ്യന്‍ പ്രസിഡന്റിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് വ്യക്തമാക്കി.

ഈ മേഖലകള്‍ വിഭജിക്കാന്‍ കഴിയുന്നതല്ലെന്നും രാജ്യത്തിന്റെ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയതാണെന്നും അദേഹം പറഞ്ഞു. യുഎസും റഷ്യയും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള തീരുമാനങ്ങള്‍ ഇത്ര എളുപ്പത്തിലും വേഗത്തിലും ആകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ഇരു രാജ്യങ്ങളുടെയും രാഷ്ട്രീയ ഇച്ഛാശക്തിയും പരസ്പരം കേള്‍ക്കാനുള്ള സന്നദ്ധതയുമാണ് ഇതു സാധ്യമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

തുര്‍ക്കിയയിലെ ഇസ്താംബൂളില്‍ യു.എസ് കോണ്‍സല്‍ ജനറലിന്റെ ഓഫിസിലായിരുന്നു കൂടിക്കാഴ്ച. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ എടുത്ത തീരുമാന പ്രകാരമായിരുന്നു നടപടി. ദിവസങ്ങള്‍ക്കുമുമ്ബ് റിയാദില്‍ ഇരു രാജ്യങ്ങളുടെയും നയതന്ത്ര പ്രതിനിധികള്‍ തമ്മില്‍ ചര്‍ച്ച നടത്തി എംബസികള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിരുന്നു.

അതേസമയം, റഷ്യയിലെയും റഷ്യന്‍ അധീന യുക്രെയ്‌നിലെയും അപൂര്‍വ ധാതുക്കള്‍ അമേരിക്കയ്ക്കു നല്‍കാമെന്ന് റഷ്യന്‍ പ്രസിഡന്റ് വാഗ്ദാനം ചെയ്തു. യുക്രെയ്‌നു നല്‍കുന്ന യുദ്ധസഹായത്തിനു പകരമായി അവിടുത്തെ അപൂര്‍വധാതുക്കള്‍ പങ്കിടാന്‍ ട്രംപ് നിര്‍ബന്ധിക്കുന്നതിനിടെയാണ് പുടിന്റെ വാഗ്ദാനം. റഷ്യയുടെ പുതിയ പ്രദേശങ്ങളിലെ ഖനനം ഉള്‍പ്പെടെയുള്ള സംയുക്ത പദ്ധതികളില്‍ അമേരിക്കന്‍ പങ്കാളികള്‍ക്കു വിഭവങ്ങള്‍ കൈമാറാന്‍ തയാറാണെന്ന് ഒരു ടിവി അഭിമുഖത്തിലാണ് പുടിന്‍ വ്യക്തമാക്കിയത്.

Read more

അപൂര്‍വധാതുക്കളുടെ കാര്യത്തിലുള്ള യുഎസ്-യുക്രെയ്ന്‍ കരാറില്‍ ഒരു ആശങ്കയു മില്ലെന്നും പുടിന്‍ വ്യക്തമാക്കി. സൈബീരിയയിലെ ക്രാസ്‌നോയാര്‍സ്‌കില്‍ അലുമിനിയം ഉത്പാദനത്തില്‍ റഷ്യയ്ക്കും അമേരിക്കയ്ക്കും സഹകരിക്കാമെന്നും പുടിന്‍ നിര്‍ദേശിച്ചു. അതേസമയം, അപൂര്‍വധാതുക്കള്‍ പങ്കിടുന്നതില്‍ യുക്രെയ്‌നും അമേരിക്കയും തമ്മില്‍ ഉടന്‍ കരാര്‍ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.