അമേരിക്കയും ചൈനയുമായുള്ള വ്യാപാരയുദ്ധം കൂടുതല്‍ മുറുകി. ചൈനക്കെതിരെ 245 ശതമാനം തീരുവ ചുമത്തിയാണ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഏല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. യുഎസിലേക്ക് കയറ്റിയയക്കുന്ന ചരക്കുകള്‍ക്ക് ചൈന 245 ശതമാനം തീരുവ നല്‍കേണ്ടിവരുമെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കി.
അമേരിക്കയില്‍നിന്ന് ബോയിങ് വിമാനങ്ങളോ വിമാനനിര്‍മാണസാമഗ്രികളോ വാങ്ങരുതെന്ന് രാജ്യത്തെ വ്യോമയാനക്കമ്പനികള്‍ക്ക് ചൈന നിര്‍ദേശം നല്‍കിയ പശ്ചാത്തലത്തിലാണ് അമേരിക്കയുടെ പ്രതികര നടപടി. ചൈനയുടെ വ്യാപാരനടപടികള്‍ക്കുള്ള തിരിച്ചടിയാണിതെന്ന് വൈറ്റ്ഹൗസ് പറഞ്ഞു.
നേരത്തേ 145 ശതമാനം തീരുവയാണ് ചൈനയ്ക്ക് യുഎസ് ചുമത്തിയിരുന്നത്. ഇതാണ് ഒറ്റയടിക്ക് 245 ആക്കി ഉയര്‍ത്തിയത്. 125 ശതമാനം തീരുവ ചൈന തിരിച്ച് ചുമത്തിയിരുന്നു. ഉയര്‍ന്ന തീരുവ ചുമത്തുന്ന രാജ്യങ്ങള്‍ക്കുള്ള യുഎസിന്റെ പകരച്ചുങ്കം ഏപ്രില്‍ രണ്ടിന് പ്രാബല്യത്തിലാകേണ്ടതായിരുന്നെങ്കിലും വിവിധ രാജ്യങ്ങള്‍ വ്യാപാരചര്‍ച്ചകള്‍ക്ക് സന്നദ്ധമായ സാഹചര്യത്തില്‍ ഇത് 90 ദിവസത്തേക്ക് മരവിപ്പിച്ചിരിക്കുകയാണ്. എന്നാല്‍, ചൈനയെമാത്രം അതില്‍നിന്നൊഴിവാക്കി. വ്യാപാരചര്‍ച്ചകള്‍ക്കായി നിലവില്‍ 75-ഓളം രാജ്യങ്ങള്‍ സമീപിച്ചിട്ടുണ്ടെന്ന് യുഎസ് പറഞ്ഞു.
ശത്രുക്കളുമായുള്ള വ്യാപാരയുദ്ധത്തില്‍ അമേരിക്കയെയും കര്‍ഷകരെയും സംരക്ഷിക്കുമെന്നും സമൂഹമാധ്യമ പോസ്റ്റില്‍ ട്രംപ് അവകാശപ്പെട്ടു. ഇറക്കുമതി ചെയ്ത സംസ്‌കരിച്ച ഉല്‍പ്പന്നങ്ങളെ ആശ്രയിക്കുന്നതിലൂടെ ഉണ്ടാകുന്ന ദേശീയ സുരക്ഷാ അപകടസാധ്യതയെക്കുറിച്ച് അന്വേഷണം ആരംഭിക്കാനുള്ള ഉത്തരവില്‍ പ്രസിഡന്റ് ഒപ്പുവച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.
തങ്ങള്‍ക്കെതിരെ വന്‍ തീരുവ ചുമത്തി വ്യാപാര യുദ്ധം ആരംഭിച്ച അമേരിക്കയ്ക്ക് കനത്ത തിരിച്ചടി നല്‍കിയാണ് രാജ്യത്തെ വിമാനക്കമ്പനികള്‍ അമേരിക്കന്‍ കമ്പനിയായ ബോയിങ് നിര്‍മിക്കുന്ന വിമാനങ്ങള്‍ വാങ്ങരുതെന്ന് ചൈന സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറത്തിറക്കിയത്
വിമാനങ്ങള്‍ക്കു പുറമെ, വിമാനഭാഗങ്ങള്‍, ഘടകങ്ങള്‍ എന്നിവക്കും വിലക്കുണ്ട്. 2025-27 കാലയളവില്‍ ചൈനയിലെ എയര്‍ ചൈന, ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സ്, ചൈന സതേണ്‍ എയര്‍ലൈന്‍സ് എന്നിവ ചേര്‍ന്ന് 179 ബോയിങ് വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചതാണ്. പുതിയ തീരുമാനത്തോടെ ഈ കരാറുകളില്‍ നിന്നും പിന്‍വലിയേണ്ടിവരും
ചൈനയുടെ കടുത്ത തീരുമാനം അമേരിക്കന്‍ ഓഹരി വിപണിയില്‍ ബോയിങ്ങിന് കനത്തനഷ്ടമാണ് വരുത്തിയത്. ഓഹരി മൂല്യം മൂന്നു ശതമാനത്തിലേറെ ഇടിഞ്ഞു.