ഇന്ത്യ സന്ദര്‍ശനം പ്രഖ്യാപിച്ച് അമേരിക്കന്‍ വൈസ് പ്രസിഡന്റ്; ഭാരതത്തിന്റെ മരുകനില്‍ പ്രതീക്ഷകള്‍ ഏറെ; വ്യാപാരയുദ്ധത്തിലെ നിലപാടുകള്‍ നിര്‍ണായകം; ഭാര്യയോടൊപ്പം നാടുകാണും

വ്യാപാരയുദ്ധം നിലനില്‍ക്കുന്നതിനിടെ അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് ഇന്ത്യ സന്ദര്‍ശനം പ്രഖ്യാപിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ വാള്‍ട്ട്സും അദേഹത്തിനൊപ്പം ഇന്ത്യയിലെത്തുന്നുണ്ട്. ഏപ്രില്‍ 21 മുതല്‍ 24 വരെയാണ് യു എസ് വൈസ് പ്രസിഡന്റ് വാന്‍സ് ഭാര്യ ഉഷയ്ക്കൊപ്പം ഇന്ത്യയിലുണ്ടാകുക. യുഎസ് വൈസ് പ്രസിഡന്റായി സ്ഥാനമേറ്റതിനുശേഷം വാന്‍സിന്റെ ആദ്യ ഔദ്യോഗിക സന്ദര്‍ശനമാണിത്.

സാമ്പത്തിക സഹകരണം, പ്രതിരോധ പങ്കാളിത്തം, പ്രാദേശിക സുരക്ഷ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അമേരിക്കയും ഇന്ത്യയും തമ്മിലുള്ള തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുക എന്നതാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം. സന്ദര്‍ശന വേളയില്‍ വൈസ് പ്രസിഡന്റ് വാന്‍സ് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ച നടത്തും.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് യുദ്ധവുമായി ബന്ധപ്പെട്ട് ലോകമെമ്പാടുമുള്ള ആശങ്കകള്‍ക്കിടെയാണ് ജെഡി വാന്‍സിന്റെ ഇന്ത്യയിലേക്കുള്ള സന്ദര്‍ശനം എന്നത് ശ്രദ്ധേയമാണ്.

Read more

ന്യൂഡല്‍ഹിയിലെ ഔദ്യോഗിക പരിപാടികള്‍ക്ക് പുറമേ, ഇന്ത്യയുടെ ചരിത്ര പ്രധാന കേന്ദ്രങ്ങളായ ജയ്പൂര്‍, ആഗ്ര തുടങ്ങിയവ വാന്‍സും ഭാര്യയും സന്ദര്‍ശിക്കും. ഉഷ വാന്‍സ് ഇന്ത്യന്‍ വംശജയാണ്. യുഎസ് വൈസ് പ്രസിഡന്റ് വാന്‍സിന്റെയും ഭാര്യയുടെയും സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. 1980 കളില്‍ ആന്ധ്രാപ്രദേശില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയവരാണ് ഉഷ വാന്‍സിന്റെ മാതാപിതാക്കള്‍.