കിം ജോങ് ഉന്നിന്റെ മാനസികനില പരിശോധിക്കാന്‍ ജനങ്ങള്‍ തയ്യാറാവണമെന്ന് അമേരിക്ക

അമേരിക്കയ്‌ക്കെതിരെ ആണവയുദ്ധം നടത്തുമെന്ന് പറയുന്ന ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ മാനസികനില പരിശോധിക്കാന്‍ ജനങ്ങള്‍ തയ്യാറാവണമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാന്‍ഡേഴ്‌സ്. അമേരിക്കയെ തകര്‍ക്കാനുള്ള സ്വിച്ച് തന്റെ കയ്യിലുണ്ടെന്നും, തനിക്കെതിരെയോ, തന്റെ രാജ്യത്തിനെതിരെയോ അമേരിക്കയ്ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും കഴിഞ്ഞ ദിവസം കിം ജോങ് ഉന്‍ പ്രസ്താവനയിറക്കിയിരുന്നു. ഇതു സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സാറാ സാന്‍ഡേഴ്‌സ്.

കഴിഞ്ഞ നാല് വര്‍ഷമായി ഒട്ടേറെ തവണ കിം ജോങ് ഉന്‍ മിസൈല്‍ പരിശീലനം നടത്തുകയും അമേരിക്കയ്‌ക്കെതിരെ ഭീഷണ മുഴക്കുകയുമാണ് .ഈ സാഹചര്യത്തില്‍ ഉത്തരകൊറിയന്‍ പ്രസിഡന്റിന്റെ മാനസികനില പരിശോധിക്കാന്‍ ജനങ്ങള്‍ തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു.

തന്റെ കയ്യിലും ആണവായുധ ബട്ടണ്‍ ഉണ്ട്. എന്നാല്‍ അത് ഉത്തരകൊറിയന്‍ പ്രസിഡന്റിന്റെ കയ്യിലുള്ളതിനേക്കാള്‍ വലുതും ശക്തവുമാണ്. അദ്ദേഹത്തിന്റെ ക്ഷയിച്ചതും പട്ടിണിയുമുള്ളതുമാണെന്ന് രാജ്യത്തിലെ ആരെങ്കിലും ഒന്ന് അദ്ദേത്തിന് പറഞ്ഞു കൊടുക്കൂവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പ്രസ് സെക്രട്ടറി സാറാ സാന്‍ഡേഴ്‌സിന്റെ പ്രതികരണവും വന്നിരിക്കുന്നത്.

എല്ലാ രാജ്യങ്ങളുമായി സമാധാനപരമായി മുന്നോട്ടുപോകാനാണ് അമേരിക്കയ്ക്ക് താത്പര്യം. ഉത്തരകൊറിയയോടും ഈ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. അവര്‍ നല്ല തീരുമാനം കൈക്കൊള്ളുമെന്നാണ് പ്രതീക്ഷ. അമേരിക്കയെയും ജനങ്ങളെയും അധിക്ഷേപിക്കുന്ന നിലപാടില്‍ നിന്ന് ഉത്തരകൊറിയ പിന്മാറണം. തുടര്‍ച്ചയായി ആണവ ഭീഷണി മുഴക്കുന്നത് രാജ്യത്തിന് ഭാവിയില്‍ ദോഷം ചെയ്യുമെന്നും സാന്‍ഡേഴ്‌സ് വ്യക്തമാക്കി.