ചൈനക്കെതിരെ വിപണിയില്‍ അമേരിക്കയുടെ 'സര്‍ജിക്കല്‍ സ്‌ട്രൈക്ക്; ചൈനീസ് ഉത്പന്നങ്ങള്‍ക്ക് കനത്ത ഇറക്കുമതി തീരുവ ചുമത്തി ജോ ബൈഡന്‍; വന്‍ തിരിച്ചടി

ചൈനയുടെ ഉത്പന്നങ്ങള്‍ വിപണി പിടിച്ചടക്കാതിരിക്കാന്‍ നിര്‍ണായക നീക്കവുമായി അമേരിക്ക. ചൈനീസ് ഉത്പന്നങ്ങള്‍ക്ക് കനത്ത ഇറക്കുമതി തീരുവ ചുമത്തി. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനാണ് നിര്‍ണായക നീക്കത്തിന് ചുക്കാന്‍ പിടിച്ചിരിക്കുന്നത്. ചൈനീസ് ഇലക്ട്രിക് വാഹനങ്ങള്‍, ബാറ്ററികള്‍, സ്റ്റീല്‍, സോളാര്‍ സെല്ലുകള്‍, അലുമിനിയം എന്നിവയ്ക്കാണ് കനത്ത ഇറക്കുമതി തീരുവ ചുമത്തിയത്.

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 100 ശതമാനം താരിഫ്, അര്‍ധ ചാലകങ്ങള്‍ക്ക് 50 ശതമാനം താരിഫ്, ചൈനയില്‍ നിന്നുള്ള ഇലക്ട്രിക് വാഹന ബാറ്ററികള്‍ക്ക് 25 ശതമാനം വീതം താരിഫ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഇതോടെ ചൈനീസ് ഉല്‍പനങ്ങള്‍ യുഎസ് വിപണിയില്‍ നിന്നു തന്നെ അപ്രത്യക്ഷമാകുമെന്നാണ് അനലിസ്റ്റുകള്‍ പറയുന്നത്.

വൈറ്റ് ഹൗസിലെ റോസ് ഗാര്‍ഡനില്‍ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് ബൈഡന്‍ തീരുമാനം വ്യക്തമാക്കിയത്. ‘അമേരിക്കയിലെ ജനങ്ങള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന ഏത് തരത്തിലുള്ള കാറും വാങ്ങുന്നത് തുടരാം. എന്നാല്‍ ഈ കാറുകളുടെ വിപണിയെ അന്യായമായി നിയന്ത്രിക്കാന്‍ ഞങ്ങള്‍ ഒരിക്കലും ചൈനയെ അനുവദിക്കില്ല. എനിക്ക് ചൈനയുമായി ന്യായമായ മത്സരമാണ് വേണ്ടത്, സംഘര്‍ഷമല്ലന്നും ബൈഡന്‍ പറഞ്ഞു.
, നികുതി വര്‍ധനവ് പ്രാബല്യത്തില്‍ വരുമ്‌ബോള്‍ അമേരിക്ക-ചൈന വ്യാപാര യുദ്ധത്തിന് ഇത് ആക്കം കൂട്ടിയേക്കുമെന്നാണ് വിലയിരുത്തലുകള്‍.

നേരത്തെ ചൈനീസ് കമ്ബനികളുടെ ഇലക്ട്രിക് വാഹനങ്ങള്‍ അമേരിക്കയില്‍ നിരോധിക്കണമെന്ന ആവശ്യം യുഎസ് സെനറ്ററായ ഷെറോഡ് ബ്രൗണ്‍ ജോ ബൈഡന് മുന്നില്‍ ഉന്നയിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ബൈഡന്റെ പുതിയ നീക്കത്തെ ലോകരാഷ്ട്രങ്ങള്‍ കാണുന്നത്. എന്നാല്‍, നികുതി ഉയര്‍ത്തിയ നീക്കത്തെക്കുറിച്ച് പ്രതികരിക്കാന്‍ ചൈന തയാറായിട്ടില്ല.