ആര്‍ത്തവം 'അശുദ്ധി' ആയതിനാൽ വീടിന് പുറത്ത് നിര്‍ബന്ധിത വാസം; കൊടും തണുപ്പ് താങ്ങാനാവാതെ യുവതി മരിച്ചു

ആര്‍ത്തവകാലത്തെ “അശുദ്ധി” വീട്ടിലെ മറ്റുള്ളവര്‍ക്കും ബാധിക്കാതിരിക്കാന്‍ ദിവസങ്ങളോളം വീടിന് പുറത്തെ തുറന്ന ഷെഡ്ഡില്‍ കഴിയേണ്ടി വന്ന യുവതി അമിത തണുപ്പ് താങ്ങാനാവാതെ മരണമടഞ്ഞു. നേപ്പാളിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലാണ് അന്ധവിശ്വാസത്തിന്റെ പേരില്‍ 21 കാരിയുടെ ദാരുണാന്ത്യം.

തണുപ്പില്‍ നിന്ന് രക്ഷ നേടാനായി തീ കത്തിച്ചപ്പോള്‍ ഉണ്ടായ പുക ശ്വസിച്ചതും അമിതമായ തണുപ്പേറ്റതുമാണ് മരണത്തിന് കാരണമായതെന്ന് സര്‍ക്കാര്‍ വക്താവ് തുള്‍ ബഹദൂര്‍ കച്ച പറഞ്ഞു. ആര്‍ത്തവകാലത്ത് സ്ത്രീകളെ വീട്ടില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത് ഇവിടുത്തെ ഗ്രാമങ്ങളില്‍ പതിവാണെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ത്തവമുള്ള സ്ത്രീകള്‍ വീട്ടിനുള്ളില്‍ ഉണ്ടായാല്‍ ദൈവങ്ങള്‍ കോപിക്കും എന്ന ഹിന്ദുവിശ്വാസികള്‍ക്കിടയിലെ അന്ധവിശ്വാസമാണ് ഈ ക്രൂരമായ വിവേചനത്തിനു വഴി തെളിക്കുന്നത്. ദൈവകോപത്തില്‍ ഭയന്ന് ആര്‍ത്തവ സമയത്ത് സ്ത്രീകളെ വീടുകളില്‍ നിന്ന് മാറ്റി താമസിപ്പിക്കും. പൂജ്യത്തിനും താഴെ താപനിലയുള്ള അതിശൈത്യകാലത്തും ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളോടുള്ള ക്രൂരതയ്ക്ക് കുറവുണ്ടാകാറില്ല. വീടിന് പുറത്തുള്ള തുറന്ന ഷെഡ്ഡില്‍ താമസിക്കാന്‍ സ്ത്രീകള്‍ നിര്‍ബന്ധിതരാകും. തണുപ്പിനെ പ്രതിരോധിക്കാനുള്ള യാതൊരു സംവിധാനവും ഇത്തരം ഷെഡ്ഡുകളില്‍ ഉണ്ടാകാറില്ല.

ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് 3 മാസം ജയില്‍ ശിക്ഷയും 3000 നേപ്പാളി രൂപ പിഴയും നല്‍കുന്ന പുതിയ നിയമം രാജ്യത്ത് കഴിഞ്ഞ ആഗസ്റ്റില്‍ നിലവില്‍ വന്നിരുന്നു. നിയമം നിലനില്‍ക്കെയാണ് ഈ ദാരുണ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.