നിയമം പൊളിച്ചെഴുതുന്നു; ശ്രീലങ്കയില്‍ ഇനി സ്ത്രീകൾക്കും മദ്യം വാങ്ങാം

ശ്രീലങ്കയില്‍ നിലനിന്നിരുന്ന 63 വർഷം പഴക്കമുള്ള നിയമം പൊളിച്ചെഴുതുന്നു. ഇതോടെ ഇനി മുതല്‍ 18 വയസ്സു തികഞ്ഞ സ്ത്രീകള്‍ക്കും ഇവിടെ മദ്യം വാങ്ങാം. ബുധനാഴ്ച്ചയാണ് രാജ്യത്തെ ധനമന്ത്രി ഇത്തരത്തില്‍ ഒരു പ്രസ്ഥാവന പുറത്തിറക്കിയത്.

ഇതോടെ 63 വര്‍ഷം പഴക്കമുള്ള നിരോധനമാണ് നീക്കിയിരിക്കുന്നത്. 1950-ല്‍ പാസാക്കിയ നിയമപ്രകാരം ശ്രീലങ്കയില്‍ സ്ത്രീകള്‍ക്ക് മദ്യം വില്‍ക്കാനോ മദ്യ നിര്‍മാണ-വില്‍പ്പന കേന്ദ്രങ്ങളില്‍ തൊഴിലെടുക്കാനോ അനുവാദമില്ല. പുതിയ നിയമപ്രകാരം റെസ്റ്റോറന്റുകള്‍ ഉള്‍പ്പെടെയുള്ള അംഗീകൃത കേന്ദ്രങ്ങളില്‍ മദ്യപിക്കുന്നതിന് ഇനി സ്ത്രീകള്‍ക്ക് എക്‌സൈസ് കമ്മിഷണറുടെ പ്രത്യേക അനുമതി തേടേണ്ടതില്ല.

നിയമഭേദഗതിയില്‍ മദ്യം വിളമ്പുന്നിടത്ത് ജോലി ചെയ്യുന്നതിനും അനുമതി നല്‍കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് എക്‌സൈസ് നിയമത്തിനുകീഴിലെ അസാധാരണ ഗസറ്റ് വിജ്ഞാപനത്തില്‍ ധനമന്ത്രി മംഗള സമരവീര ഒപ്പുവച്ചു. നിയമഭേദഗതി വേണമെന്ന് ആവശ്യപ്പെട്ട് നിരവധി സ്ത്രീകളാണ് നവമാധ്യമങ്ങളിലൂടെ രംഗത്ത് വന്നത്. ശ്രീലങ്കന്‍ സംസ്‌കാരത്തിന് വിരുദ്ധമെന്ന് ചൂണ്ടിക്കാണിച്ചാണ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.