പ്രവാസികള്‍ക്ക് വീണ്ടും ഇരുട്ടടി: സ്വദേശിവത്കരണം അഞ്ച് മേഖലകളിലേക്ക് കൂടി വ്യാപിപ്പിക്കണമെന്ന് സൗദി ചേംബര്‍

റിയാദ്: സൗദിയില്‍ സ്വദേശിവത്കരണം സ്വകാര്യമേഖലയിലെ അഞ്ച് തൊഴിലിടങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കണമെന്ന് സൗദി ചേംബര്‍. തൊഴില്‍വിപണിയുമായി ബന്ധപ്പെട്ട ദേശീയസമിതിയുടെ ഉപമേധാവി മുഹമ്മദ് അല്‍മുഹമ്മദിയാണ് ചേംബറില്‍ അഭിപ്രായം മുന്നോട്ട് വച്ചത്.

വാഹനവില്‍പ്പന, ഫര്‍ണീച്ചര്‍ വിപണി, മാര്‍ക്കറ്റിംഗ്, കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ്, മാധ്യമപ്രവര്‍ത്തനം, പച്ചക്കറി വിപണി എന്നീ മേഖലകളില്‍ സ്വദേശിവത്കരണം നടപ്പിലാക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഈ മേഖലകളിലെല്ലാം ജോലി ചെയ്യുന്നതില്‍ അധികവും വിദേശികളാണ് . പച്ചക്കറി വിപണി മേഖലയില്‍ പച്ചക്കറി വില്‍പ്പനക്ക് വിപണിയിലെത്തിക്കുന്ന ഗതാഗതജോലിയിലും സ്വദേശികള്‍ മതി, ആവശ്യമെങ്കില്‍ കാര്‍ഷികമേഖലയില്‍ തൊഴില്‍ നല്‍കാമെന്ന് ചേംബര്‍ അഭിപ്രായപ്പെട്ടു.

പുതിയ മേഖലകളില്‍ സ്വദേശികളെ കണ്ടെത്തി നിയമിക്കാനുള്ള സാവകാശം തൊഴിലുടമകള്‍ക്ക് നല്‍കണമെന്നും മുഹമ്മദ് അല്‍മുഹമ്മദി അഭിപ്രായപ്പെട്ടു. ചേംബറിന്റെ നിര്‍ദ്ദേശം നടപ്പിലാക്കിയാല്‍ വിദേശികള്‍ക്ക് തൊഴിലവസരം കുറയും. വിഷന്‍ 2030 യാഥാര്‍ത്ഥ്യമാക്കുന്നതിന് പ്രധാന തൊഴില്‍മേഖലകളിലെല്ലാം സ്വദേശി വത്കരണം നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ് സൗദി ഭരണകൂടം.