അമിത രാസവസ്തുക്കളുടെ സാന്നിധ്യം; ബാബാ രാംദേവിന്റെ പത്ഞ്ജലി ഖത്തറില്‍ നിരോധിച്ചു; കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങളിലും നിരോധനം ഏര്‍പ്പെടുത്തിയേക്കും

അമിതമായ രാസവസ്തുക്കളുടെ സാന്നിധ്യത്താല്‍ യോഗഗുരു ബാബ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദിക്സിന്റെ ഉല്‍പ്പന്നങ്ങള്‍ ഖത്തറില്‍ നിരോധിച്ചു. അനുവദിനീയമായതിലും അധികം അളവില്‍ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതുവരെ പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ വാങ്ങാനോ വില്‍ക്കാനോ പാടില്ലെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

ഖത്തറിലെ വില്‍പനശാലകളില്‍നിന്നുള്ള സാമ്പിളുകള്‍ പരിശോധിച്ചാണ് ഉത്പന്നങ്ങള്‍ ഗുണനിലവാരമില്ലാത്തവയാണെന്ന് കണ്ടെത്തിയത്. ഈ മരുന്നുകള്‍ ഖത്തര്‍ മെഡിക്കല്‍ നിയമങ്ങള്‍ ലംഘിച്ചതായും കണ്ടെത്തി. ഇതിനെ തുടര്‍ന്നാണ് പതഞ്ജലിയുടെ ഖത്തര്‍ ഘടകത്തോട് ഉത്പന്നങ്ങള്‍ തിരികെ വിളിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടത്. ഇവ ഇനി വില്‍ക്കാന്‍ പാടില്ലെന്നും ചികിത്സകര്‍ രോഗികള്‍ക്ക് ഇവ ശുപാര്‍ശ ചെയ്യരുതെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം രാംദേവിന്റെ പതഞ്ജലി ആയുര്‍വേദയുടെ ആറ് ഉത്പന്നങ്ങള്‍ തിരിച്ചുവിളിക്കാന്‍ നേപ്പാള്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങളാണ് തിരികെവിളിക്കാന്‍ നേപ്പാള്‍ സര്‍ക്കാരിന്റെ ആരോഗ്യ വിഭാഗം ആവശ്യപ്പെട്ടിരുന്നത്.

പതഞ്ജലിയുടെ അമല ചൂര്‍ണം, ദിവ്യഗഷര്‍ ചൂര്‍ണം, ബാഹുചി ചൂര്‍ണം, ത്രിഫല ചൂര്‍ണം, അശ്വഗന്ധ, അദ്വിയ ചൂര്‍ണം എന്നിവയാണ് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പിന്‍വലിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത് ബെംഗളൂരുവില്‍ നിര്‍മിക്കുന്ന ബക്ടോക്ലേവ് എന്ന ഒരു മരുന്നും പരിശോധനയില്‍ ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നേപ്പാളിലെ വിപണിയില്‍നിന്ന് പിന്‍വലിക്കാന്‍ വശ്യപ്പെട്ടിരുന്നത്.