35 വര്‍ഷങ്ങള്‍ക്ക് ശേഷം തിയേറ്റര്‍ തുറക്കുന്ന സൗദിയില്‍ റിലീസ് ചെയ്യുന്ന ആദ്യ ചിത്രം ഇതാണ്

35 വര്‍ഷങ്ങള്‍ക്ക് ശേഷം സൗദി അറേബ്യയില്‍ ആദ്യമായി പ്രദര്‍ശിപ്പിക്കുന്നത് ഫൈസല്‍ രാജാവിന്റെ കഥ പറയുന്ന ചിത്രം “ബോണ്‍ എ കിംഗ്”. ഹെന്റി ഫൈസര്‍ബെര്‍ട്ട് തിരക്കഥ ഒരുക്കിയ ചിത്രം സംവിധാനം ചെയ്യുന്നത് അഗസ്റ്റോ വില്ലറോങ്ങോയാണ്.

ലോര്‍ഡ് കഴ്സണ്‍, വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ തുടങ്ങിയവരുമായി നയതന്ത്ര കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ 14 വയസില്‍ ഒറ്റക്ക് ഇംഗ്ലണ്ടില്‍ പോയ സൗദി രജാവ് ഫൈസലിന്റെ ജീവിത കഥയാണ് ചിത്രം പറയുന്നത്. മാര്‍ച്ചിലാണ് ചിത്രത്തിന്റെ റിലീസിംഗ് സമയം.

1980 കളിലാണ് സൗദി അറേബ്യയില്‍ സിനിമ നിരോധിക്കുന്നത്. സ്ത്രീയും പുരുഷനും ഒരുമിച്ച് അഭിനയിക്കുന്ന ഇത്തരം വിനോദോപാധികള്‍ മുസ്ലീം രാജ്യമായ സൗദിക്കു ചേര്‍ന്നതല്ലെന്ന വിശദീകരണത്തിലായിരുന്നു അന്ന് സിനിമ നിരോധിച്ചത്.

മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നേതൃത്വത്തിലാണ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തികൊണ്ടുള്ള പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്. സ്ത്രീകള്‍ ഡ്രൈവിംഗ് ചെയ്യുന്നത് വിലക്കികൊണ്ടുള്ള നിയമത്തിലും അടുത്ത വര്‍ഷത്തോടെ ഇളവുകള്‍ ഉണ്ടാകും.

രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയ്ക്ക് വളര്‍ച്ചയുണ്ടാക്കാന്‍ സിനിമാ വ്യവസായത്തിനു സാധിക്കുമെന്ന തിരച്ചറിവിലാണ് ഇപ്പോള്‍ സൗദിഭരണകൂടം സിനിമാ തിയറ്ററുകള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. 2030 ഓടെ 2000 സ്‌ക്രീനുകളുള്ള 300 തിയറ്ററുകള്‍ തുറക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സൗദി ഭരണകൂടം.