നിലവിലെ ഇന്ത്യന്‍ ടീമിനെ കുറിച്ച് ലോകമെമ്പാടുമുള്ള ഒരു തെറ്റിദ്ധാരണ; തുറന്നടിച്ച് സൈമണ്‍ ഡൂള്‍

ആധുനിക ഇന്ത്യന്‍ ബാറ്റര്‍മാര്‍ മറ്റാരെക്കാളും നന്നായി സ്പിന്‍ കളിക്കുമെന്നുള്ളത് വെറും തെറ്റിദ്ധാരണയാണെന്ന് ന്യൂസിലന്‍ഡ് മുന്‍ താരം സൈമണ്‍ ഡൂള്‍. ഗാംഗുലിയുടെയും ഗംഭീറിന്റെയും ലക്ഷ്മണിന്റെയും ദ്രാവിഡിന്റെയും കാലം കഴിഞ്ഞു എന്നും നിലവിലെ ടീം മറ്റു ടീമുകളോട് തുല്യരാണെന്നും ഡൂള്‍ പറഞ്ഞു.

ഈ ആധുനിക ഇന്ത്യന്‍ കളിക്കാര്‍ മറ്റാരെക്കാളും നന്നായി സ്പിന്‍ കളിക്കുന്നു എന്നത് ലോകമെമ്പാടുമുള്ള ഒരു തെറ്റിദ്ധാരണയാണെന്ന് ഞാന്‍ കരുതുന്നു. അവര്‍ അങ്ങനെയല്ല. അവര്‍ ലോകമെമ്പാടുമുള്ള എല്ലാവരെയും പോലെ തന്നെയാണ്. ഗാംഗുലിയുടെയും ഗംഭീറിന്റെയും ലക്ഷ്മണിന്റെയും ദ്രാവിഡിന്റെയും കാലം കഴിഞ്ഞു. സച്ചിന്‍ സ്പിന്നിനെതിരെ വളരെ മികച്ചവനായിരുന്നു. എന്നാലിന്ന് കാര്യങ്ങള്‍ വ്യത്യസ്തമാണ് ഡൂള്‍ പറഞ്ഞു.

ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 45.3 ഓവറില്‍ 156 റണ്‍സെടുത്തു പുറത്തായപ്പോള്‍ ന്യൂസിലന്‍ഡ് 103 റണ്‍സ് ലീഡ് നേടി. ന്യൂസിലന്‍ഡിനായി സ്പിന്നര്‍ മിച്ചല്‍ സാന്റ്‌നര്‍ ഏഴു വിക്കറ്റുകള്‍ വീഴ്ത്തി. ഗ്ലെന്‍ ഫിലിപ്‌സ് രണ്ടു വിക്കറ്റുകളും സ്വന്തമാക്കി. രണ്ടാം ഇന്നിംഗ്‌സില്‍ ന്യൂസീലന്‍ഡിനു നാലു വിക്കറ്റുകള്‍ നഷ്ടമായി. 34 ഓവറുകള്‍ പിന്നിടുമ്പോള്‍ നാലിന് 139 റണ്‍സെന്ന നിലയിലാണ് കിവീസ്.

ക്യാപ്റ്റന്‍ ടോം ലാഥവും (98 പന്തില്‍ 61), ടോം ബ്ലണ്ടലുമാണു (16 പന്തില്‍ 10) ക്രീസില്‍. ഡെവോണ്‍ കോണ്‍വെ (25 പന്തില്‍ 17), വില്‍ യങ് (28 പന്തില്‍ 23), രചിന്‍ രവീന്ദ്ര (13 പന്തില്‍ ഒന്‍പത്), ഡാരില്‍ മിച്ചല്‍ (23 പന്തില്‍ 18) എന്നിവരാണ് പുറത്തായവര്‍. വാഷിങ്ടന്‍ സുന്ദര്‍ മൂന്നും ആര്‍. അശ്വിന്‍ ഒരു വിക്കറ്റും നേടി.