കശ്മീരിലെ പഹൽഗാമിലെ ഭീകരാക്രമണത്തിൽ രാജ്യം നടുങ്ങിയിരിക്കെ ഇന്ത്യൻ പ്രീമിയർ ലീഗിലെ ഇന്നത്തെ മത്സരത്തിൽ നിയന്ത്രണങ്ങൾ. ഇന്ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടക്കാൻ പോകുന്ന മുംബൈ- ഹൈദരാബാദ് മത്സരത്തിന് മുമ്പ് ആണ് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ബിസിസിഐ ചില നിർദേശങ്ങൾ മുന്നോട്ട് വെച്ചത്.
നിർദേശങ്ങൾ ഇങ്ങനെ:
– ഇന്നത്തെ ഐപിഎൽ മത്സരത്തിൽ കളിക്കാരും അമ്പയർമാരും കറുത്ത ആം ബാൻഡ് ധരിക്കും.
– മത്സരം ആരംഭിക്കുന്നതിന് മുമ്പ് ഒരു മിനിറ്റ് മൗനം ആചരിക്കും.
– ഇന്നത്തെ മത്സരത്തിൽ ചിയർ ലീഡേഴ്‌സും ആഘോഷത്തിന്റെ ഭാഗമായിട്ടുള്ള വെടിക്കെട്ടും ഉണ്ടാകില്ല.
മത്സരത്തിലേക്ക് വന്നാൽ വിജയവഴിയിൽ തിരിച്ചെത്തിയ മുംബൈ ഇന്ന് ജയിച്ചാൽ ടോപ് 4 ൽ തിരിച്ചെത്തും. ഹൈദരാബാദിനെ സംബന്ധിച്ച് ആകട്ടെ ഇന്ന് തോറ്റാൽ അവരുടെ പ്ലേ ഓഫ് സാധ്യതകൾ അടയും.
അതേസമയം രാജ്യത്തെയാകെ ഞെട്ടിച്ച പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ലഷ്കർ നേതാവ് സെയ്ഫുള്ള കസൂരിയെന്നുള്ള സൂചനകൾ ഇപ്പോൾ പുറത്തു വരുന്നുണ്ട്. ബൈസരൻ വാലിയിൽ നടന്നത് ലഷ്കർ – ഐഎസ്ഐ ആസൂത്രിത ആക്രമണമെന്ന് സുരക്ഷാ ഏജൻസികൾ വിലയിരുത്തുന്നത്. ലഷ്കർ ഇ തൊയ്ബയുടെ പങ്ക് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
ഭീകരരെത്തിയത് രണ്ട് ബൈക്കുകളിലായാന്നെയാണ് സൂചന. അതേസമയം, സൗദി അറേബ്യയിൽ നിന്നും തിരിച്ചെത്തിയ പ്രധാനമന്ത്രി വിമാനത്താവളത്തിൽ അടിയന്തര യോഗം ചേർന്നു. എസ് ജയശങ്കർ, അജിത് ഡോവൽ വിക്രം മിസ്രി എന്നിവരുമായാണ് കൂടിക്കാഴ്ച. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ഉന്നത തല യോഗം ചേരും.