തകര്‍പ്പന്‍ പ്രകടനവുമായി വീണ്ടും സച്ചിന്റെ മകന്‍

അന്ടര്‍ 19 കുച്ച് ബിഹാര്‍ ട്രോഫിയില്‍ മുംബൈയ്ക്കായി മികച്ച പ്രകടനം കാഴ്ച്ചവെച്ച് സച്ചിന്റെ മകന്‍ അര്‍ജന്‍ ടെന്‍ഡുല്‍ക്കര്‍. റെയില്‍വേസിനെതിരെ ബഹുദിന മത്സരത്തിലാണ് അര്‍ജുന്‍ തന്റെ മികച്ച പ്രകടനം കാഴ്ച്ചവെച്ചത്.

മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ വെറും 36 റണ്‍സ് വഴങ്ങി നാല് വിക്കറ്റാണ് അര്‍ജുന്‍ സ്വന്തമാക്കിയത്. ഓപ്പണര്‍മാര്‍ അടക്കമുളള റെയില്‍വേസിന്റെ മുന്‍ നിര താരങ്ങളെയാണ് അര്‍ജുന്‍ പുറത്താക്കിയത്.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത മുംബൈ ആദ്യ ഇന്നിംഗ്സില്‍ 93 ഓവറില്‍ അടിച്ചെടുത്തത് 389 റണ്‍സ്. യഷ്വി ജയ്സ്വാള്‍ 218 റണ്‍സെടുത്തപ്പോള്‍ സിദാക് സിംഗ് 63 റണ്‍സോടെ മികച്ച പിന്തുണ നല്കി. മറുപടിയായി ആദ്യ ഇന്നിംഗ്സില്‍ റെയില്‍വേ 150 റണ്‍സിന് പുറത്തായി. ഫോളോഓണ്‍ ചെയ്ത റെയില്‍വേ രണ്ടാം ഇന്നിംഗ്സ് തുടങ്ങിയപ്പോഴാണ് അര്‍ജുന്റെ ഗംഭീര പ്രകടനം.

സച്ചിന്‍ ബാറ്റിംഗ് ഇതിഹാസമെങ്കില്‍ അര്‍ജുന്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത് ബൗളിംഗിലാണ്. അതും പേസ് ബൗളിംഗ്. ഇടംകൈയ്യനായ അര്‍ജുന്‍ നേരത്തെ ടീം ഇന്ത്യയുടേതടക്കം നെറ്റ്‌സില്‍ പന്തെറിയാനെത്തിയിരുന്നു. ഇംഗ്ലീഷ് താരങ്ങള്‍ക്കായി നിരന്തരം ലോഡ്‌സില്‍ പന്തെറിയാനെത്തിയും അര്‍ജുന്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.