'അഹങ്കാരി.., നീയില്ലാതെയും ഇന്ത്യ കപ്പടിക്കുന്നത് കണ്ണുതുറന്നു കണ്ടോളൂ..'; ധോണിക്കെതിരെ ആഞ്ഞടിച്ച് യുവരാജിന്റെ പിതാവ്

ടി20 ലോകകപ്പില്‍ ഇന്ത്യ അപരാജിതമായി മുന്നേറവേ ഇതിഹാസ താരം യുവരാജ് സിംഗിന്റെ പിതാവ് യോഗ്‌രാജ് സിംഗ് മുന്‍ നായകന്‍ എംഎസ് ധോണിയ്‌ക്കെതിരെ നടത്തിയ പരാമര്‍ശം വലിയ ചര്‍ച്ചയാകുന്നു. ധോണി അഹങ്കാരിയും അസാലുവുമാണെന്ന് പറഞ്ഞ യോഗ്‌രാജ് എംഎസ് ഇല്ലാതെയും ഇന്ത്യക്ക് കപ്പടിക്കാനാവുമെന്ന് ഇത്തവണ തെളിയിക്കപ്പെടുമെന്നും പറഞ്ഞു.

ധോണി കാരണമല്ല ഇന്ത്യ ലോകകപ്പ് നേടിയതെന്ന് ലോകം മുഴുവനും പറയുന്നു. ഗൗതം ഗംഭീറും രോഹിത് ശര്‍മയും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. സിഎസ്‌കെ ഐപിഎല്‍ 2024ല്‍ തോറ്റു. എന്തുകൊണ്ടാണ് തോറ്റത്? കാരണം കര്‍മഫലം നിങ്ങളെ പിന്തുടരും.

യുവരാജ് സിംഗ് ഐസിസി അംബാസഡറാണ്. അവനെ എല്ലാവരും അഭിനന്ദിക്കുന്നു. എന്നാല്‍ അഹങ്കാരിയും അസൂയാലുവുമായ ധോണി എവിടെ? യുവരാജിന് ഹസ്തദാനം ചെയ്യാന്‍ പോലും ധോണി തയ്യാറായിട്ടില്ല. അതുകൊണ്ടാണ് സിഎസ്‌കെ ഇത്തവണ കപ്പിലേക്കെത്താതെ പോയത്- യോഗ്‌രാജ് പറഞ്ഞു.

ഇന്ത്യക്ക് മൂന്ന് ഐസിസി ട്രോഫി നേടിക്കൊടുത്ത ഏക നായകനാണ് ധോണി. 2007ലെ ടി20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ്, 2013ലെ ചാമ്പ്യന്‍സ് ട്രോഫി കിരീടം എന്നിവ ധോണിയ്ക്ക് കീഴിലാണ് ഇന്ത്യ നേടിയത്.