ടി-20യിൽ മറ്റൊരു വമ്പൻ നേട്ടം സ്വന്തമാക്കി അർശ്ദീപ് സിംഗ്; മറികടന്നത് യുസ്‌വേന്ദ്ര ചഹലിനെ

ഇംഗ്ലണ്ടിനെതിരെ നടന്ന ആദ്യ ടി 20 യിൽ ഇന്ത്യക്ക് 7 വിക്കറ്റിന്റെ തകർപ്പൻ ജയം. 20 ഓവറിൽ ഇംഗ്ലണ്ടിനെ 132 റൺസിന്‌ ഓൾ ഔട്ട് ആക്കാൻ ഇന്ത്യക്ക് സാധിച്ചു. തുടക്കം മുതൽ ആക്രമിച്ച് കളിയ്ക്കാൻ ശ്രമിച്ച ഇംഗ്ലണ്ട് ബാറ്റർമാരുടെ പദ്ധതിയെ തരിപ്പണമാക്കിയത് വരുൺ ചക്രവർത്തി, അർശ്ദീപ് സിംഗ്, ഹാർദിക്‌ പാണ്ട്യ എന്നിവരാണ്.

ഇന്ത്യക്കായി വരുൺ ചക്രവർത്തി മൂന്നു വിക്കറ്റുകൾ നേടി ഗംഭീര പ്രകടനം കാഴ്ച വെച്ചു. കൂടാതെ അക്‌സർ പട്ടേൽ, അർശ്ദീപ് സിങ്, ഹാർദിക്‌ പാണ്ട്യ എന്നിവർ രണ്ട് വിക്കറ്റുകളും നേടി. ഇന്നലെ നടന്ന മത്സരം കൊണ്ട് അർശ്ദീപ് പുതിയൊരു നേട്ടം സ്വന്തമാക്കി.

ടി 20 യിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരമെന്ന റെക്കോഡ് ആണ് അദ്ദേഹം കരസ്ഥമാക്കിയത്. സ്പിന്നർ യുസ്‌വേന്ദ്ര ചാഹലിനെയാണ് അർശ്ദീപ് മറികടന്നത്. 61 മത്സരങ്ങളിൽ നിന്നായി 97 വിക്കറ്റുകളാണ്‌ യുവ താരം എറിഞ്ഞ് വീഴ്ത്തിയത്. 80 മത്സരങ്ങളിൽ നിന്ന് 96 വിക്കറ്റുകൾ നേടിയ യുസ്‌വേന്ദ്ര ചഹൽ ഇപ്പോൾ രണ്ടാം സ്ഥാനത്താണ് ഉള്ളത്.

തൻ്റെ ആദ്യ ഓവറിൽ തന്നെ ഫിൽ സാൾട്ടിനെ പുറത്താക്കിയ താരം രണ്ടാം ഓവറിൽ ബെൻ ഡക്കറ്റിനെയും പുറത്താക്കി. അഞ്ച് ടി 20 മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ ഇത് പോലെ മികച്ച ഫോം തുടർന്നാൽ ചുരുങ്ങിയ മത്സരങ്ങൾ കൊണ്ട് 100 വിക്കറ്റുകൾ നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോഡ് സ്വന്തമാക്കാൻ അർശ്ദീപിന് സാധിക്കും.