ആഷസില്‍ പുതിയ വിവാദം: ഇംഗ്ലീഷ് ബോളര്‍ക്കെതിരേ മുന്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍

ക്രിക്കറ്റ് ലോകത്തെ ബദ്ധവൈരികളായ ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും നേര്‍ക്കുനേരുള്ള ആഷസ് പരമ്പരയില്‍ പുതിയ വിവാദം. ഇംഗ്ലണ്ടിന്റെ മുന്‍നിര പേസര്‍ ജെയിംസ് ആന്റേഴ്‌സണ്‍ പന്തില്‍ കൃത്രിമം കാണിച്ചെന്ന ആരോപണമാണ് പുതിയ വിവാദത്തിന് വഴിവെച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഓസ്‌ട്രേലിയന്‍ മുന്‍ താരങ്ങള്‍ രംഗത്തെത്തിയതോടെ ആഷസ് ടെസ്റ്റ് വീണ്ടും വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. പരമ്പരയില്‍ നാലാമത്തെ ടെസ്റ്റിലെ നാലാം ദിനം മഴമൂലം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റിന് 103 റണ്‍സ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ.

ആന്‍ഡേഴ്‌സന്റെ നടപടി ഒരു ക്രിക്കറ്റര്‍ക്ക് യോജിച്ചതല്ലെന്നാണ് ഓസ്‌ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ ഇതിനോട് പ്രതികരിച്ചത്. പന്തില്‍ എന്തെങ്കിലും ചെയ്യുന്നുവെങ്കില്‍ അത് അമ്പയറുടെ മുന്നില്‍ വെച്ചായിരിക്കണം. അങ്ങനെയാണെങ്കില്‍ മാത്രമെ പന്തില്‍ കൃത്രിമം ഒന്നും ചെയ്യുന്നില്ലെന്ന് വ്യക്തമാകൂ. വോണ്‍ കൂട്ടിച്ചേര്‍ത്തു.

ആന്‍ഡേഴ്‌സണ്‍ പന്തില്‍ എന്താണ് ചെയ്തതെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് മൈക്ക് ഹസിയും രംഗത്തു വന്നിട്ടുണ്ട്. ഓസീസ് മുന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കും ഇതിനെതിരേ രംഗത്തു വന്നതോടെ വിവാദം കൂടുതല്‍ സങ്കീര്‍ണമായി.