ഇന്ത്യന്‍ ടീം പരിശീലകനാക്കാന്‍ ബിസിസിഐ സമീപിച്ചിരുന്നോ?, മൗനം വെടിഞ്ഞ് ആശിഷ് നെഹ്റ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) ഗുജറാത്ത് ടൈറ്റന്‍സിന്റെ (ജിടി) ഹെഡ് കോച്ചായി വന്‍ വിജയമായതിനെ തുടര്‍ന്ന് ഗൗതം ഗംഭീറിന്റെ നിയമനത്തിന് മുമ്പ് തന്നെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തേക്ക് സമീപിച്ചുവെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് ആശിഷ് നെഹ്റ. തനിക്ക് ചെറിയ കുട്ടികളുള്ളതിനാല്‍ ടീമിന്റെ തിരക്കേറിയ ഷെഡ്യൂള്‍ കാരണം ജോലി ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് നെഹ്‌റ പ്രസ്താവിച്ചു.

ഞാന്‍ അതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. എന്റെ കുട്ടികള്‍ ഇപ്പോഴും ചെറുപ്പമാണ്. ഗൗതം ഗംഭീറിനും ചെറിയ കുട്ടികളുണ്ടെങ്കിലും എല്ലാവര്‍ക്കും വ്യത്യസ്ത ആശയങ്ങളാണ്. അതുകൊണ്ടാണ് ഞാന്‍ എവിടെയാണെന്നതില്‍ ഞാന്‍ സന്തോഷവാനാണ്. ഒമ്പത് മാസത്തേക്ക് യാത്ര ചെയ്യാനുള്ള മാനസികാവസ്ഥയിലല്ല ഞാന്‍- നെഹ്റ പറഞ്ഞു.

2022ലെ ഐപിഎല്ലിന് മുന്നോടിയായിട്ടാണ് ഗുജറാത്ത് ടൈറ്റന്‍സിന്റെ (ജിടി) പരിശീലകനായി നെഹ്‌റയെ നിയമിച്ചു. ഇതിഹാസ ഇന്ത്യന്‍ പേസര്‍ 2022 ലെ അവരുടെ അരങ്ങേറ്റ സീസണില്‍ ഫ്രാഞ്ചൈസിയെ കിരീടത്തിലേക്ക് നയിച്ചു.

പിന്നാലെ അവര്‍ 2023 ല്‍ ഫൈനലിലെത്തി. അവിടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോട് തോറ്റതോടെ അവര്‍ക്ക് ബാക്ക്-ടു-ബാക്ക് കിരീടത്തിനുള്ള അവസരം നഷ്ടപ്പെട്ടു. ഐപിഎല്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ പരിശീലകന്‍ എന്ന ബഹുമതി നെഹ്റയുടെ പേരിലാണ്.