'ബാബര്‍ അസം സ്വാര്‍ത്ഥനായ ക്യാപ്റ്റന്‍'; പാകിസ്ഥാന്‍ ക്രിക്കറ്റിന്‍റെ മോശം വശം തുറന്നു കാട്ടി പാര്‍ഥിവ് പട്ടേല്‍

പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിനെ സ്വാര്‍ത്ഥനെന്ന് വിളിച്ച് ഇന്ത്യന്‍ മുന്‍ താരം പാര്‍ഥിവ് പട്ടേല്‍. ഓപ്പണറായി കളിക്കാന്‍ ബാബറിന് കൂടുതല്‍ താല്‍പ്പര്യമുള്ളതിനാല്‍ ഫഖര്‍ സമന് ഓര്‍ഡറില്‍ താഴെയായി ബാറ്റ് ചെയ്യേണ്ടി വന്നതായി പാര്‍ഥിവ് ചൂണ്ടിക്കാട്ടി.

ക്യാപ്റ്റന്‍ ഓപ്പണ്‍ ചെയ്യാന്‍ ആഗ്രഹിച്ചതിനാല്‍ ഫഖറിനെ തരംതാഴ്ത്തി. ക്യാപ്റ്റന്‍ സ്വാര്‍ത്ഥനായിരിക്കുമ്പോള്‍ ഒരു അവസരവുമില്ല. വസീം അക്രവും വഖാര്‍ യൂനിസും മറ്റുള്ളവരും ഈ വിഷയം ഉയര്‍ത്തിക്കാട്ടി.

ടി20 ഫോര്‍മാറ്റില്‍ അവര്‍ക്ക് നല്ല കളിക്കാരില്ല. ബാറ്റര്‍മാര്‍ 150-160 സ്ട്രൈക്ക് റേറ്റില്‍ റണ്‍സ് നേടുന്നുണ്ടെങ്കിലും പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ ഇപ്പോഴും 120-ല്‍ തന്നെയുണ്ട്. അവര്‍ മറ്റ് അന്താരാഷ്ട്ര ടീമുകള്‍ക്ക് പിന്നിലാണ്- പാര്‍ഥിവ് കൂട്ടിച്ചേര്‍ത്തു.

2024 ലെ ഐസിസി ടി20 ലോകകപ്പിലെ പരാജയത്തിന് പിന്നാലെ പാകിസ്ഥാന്‍ ടീം വന്‍ വിമര്‍ശനമാണ് നേരിടുന്നത്. ബാബര്‍ നയിക്കുന്ന ടീം ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായി. വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലും നടക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായാണ് ബാബറിനെ ക്യാപ്റ്റനായി തിരിച്ചെടുത്തത്. എന്നാല്‍ ടൂര്‍ണമെന്റില്‍ പാകിസ്ഥാന്‍ അമേരിക്കയോട് പോലും തോറ്റു.