സിംബാബ്‌വെയ്‌ക്കെതിരായ സെഞ്ച്വറി നഷ്ടം: ഗില്ലിനെതിരായ വിമര്‍ശനത്തോട് പ്രതികരിച്ച് ജയ്സ്വാള്‍

സിംബാബ്‌വെയ്‌ക്കെതിരെ പരമ്പരയിലെ നാലാം മത്സരത്തില്‍ 93* റണ്‍സ് നേടിയ ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ ടി20 ക്രിക്കറ്റിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തി. വെസ്റ്റ് ഇന്‍ഡീസില്‍ നടന്ന ടി20 ലോകകപ്പ് ജേതാക്കളായ ടീമിന്റെ ഭാഗമായ ശേഷം സിംബാബ്‌വെയില്‍ ടീമിനൊപ്പം ചേര്‍ന്ന ജയ്സ്വാള്‍ പരമ്പരയിലെ മൂന്നാം മത്സരത്തില്‍ 36 റണ്‍സ് നേടിയിരുന്നു.

താരത്തിന്റെ മികച്ച ഇന്നിംഗ്‌സ് ഇന്ത്യയെ 10 വിക്കറ്റിന്റെ വിജയത്തിലേക്ക് നയിച്ചു. തന്റെ കന്നി ടി20 സെഞ്ച്വറിക്കായി താരം പരിശ്രമിച്ചെങ്കിലും അതുണ്ടായില്ല. മറുവശത്ത് ബാറ്റ് ചെയ്ത ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ടീമിനെ ഫിനിഷിംഗ് ലൈനിലേക്ക് നയിച്ചു. ജയ്സ്വാള്‍ സെഞ്ച്വറി തികയ്ക്കും മുമ്പ് കളി അവസാനിപ്പിക്കാനുള്ള ഗില്ലിന്റെ തീരുമാനം വ്യാപകമായ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയെങ്കിലും യുവതാരം അതില്‍ ഗില്ലിനെ പഴിചാരിയില്ല. മത്സരം എങ്ങനെ വേഗത്തില്‍ അവസാനിപ്പിക്കാമെന്നും 10 വിക്കറ്റ് വിജയം ഉറപ്പാക്കാമെന്നതിലുമായിരുന്നു തങ്ങള്‍ ശ്രദ്ധിച്ചതെന്ന് ജയ്സ്വാള്‍ വെളിപ്പെടുത്തി.

ശുഭ്മാനൊപ്പം കളിക്കുന്നത് അവിശ്വസനീയമായ അനുഭവമായിരുന്നു. എന്നത്തേയും പോലെ, ഇന്ത്യയെ പ്രതിനിധീകരിക്കുന്നതില്‍ എനിക്ക് വലിയ അഭിമാനം തോന്നി. ടീമിന് വേണ്ടി ഒരു വിജയത്തോടെ കളി അവസാനിപ്പിക്കുക എന്നതായിരുന്നു ഞങ്ങളുടെ ഏക ശ്രദ്ധ. വിക്കറ്റ് നഷ്ടപ്പെടാതെ ജയം രേഖപ്പെടുത്താന്‍ ഞങ്ങള്‍ ആഗ്രഹിച്ചു- ജയ്സ്വാള്‍ പറഞ്ഞു.

ഇന്നലെ നടന്ന അഞ്ചാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്‌വെ 18.3 ഓവറില്‍ 125-ന് പുറത്തായി. ഇതോടെ പരമ്പര ഇന്ത്യ (41) നേടി. ആദ്യ മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു.