ചാമ്പ്യന്‍സ് ട്രോഫി 2025: 'ഹൈബ്രിഡ് മോഡല്‍ ഉണ്ടാകില്ല'; ഇന്ത്യ പുറത്തേയ്ക്ക്!

ചാമ്പ്യന്‍സ് ട്രോഫി അടുത്ത വര്‍ഷം പാകിസ്ഥാനില്‍ നടക്കാനിരിക്കെ ടൂര്‍ണമെന്റിനെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം തുടരുകയാണ്. ഐസിസി മാര്‍ക്വീ ഇവന്റിനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാകിസ്ഥാനിലേക്ക് പോകുമോ എന്ന് ബിസിസിഐ ഇതുവരെ തീരുമാനിച്ചിട്ടില്ല. ക്രിക്കറ്റ് കളിക്കാന്‍ ഇന്ത്യ തങ്ങളുടെ അയല്‍രാജ്യത്തേക്ക് പോകാനുള്ള സാധ്യത വളരെ കുറവായതിനാല്‍ ടൂര്‍ണമെന്റ് ഒരു ‘ഹൈബ്രിഡ്’ മോഡില്‍ സംഘടിപ്പിക്കാനുള്ള ആഹ്വാനങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ പാകിസ്ഥാന്‍ ഇത് അനുവദിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.

ചാമ്പ്യന്‍സ് ട്രോഫിക്ക് ഒരു ഹൈബ്രിഡ് മോഡല്‍ ഉണ്ടാകില്ലെന്നും ഇന്ത്യയെ പാകിസ്ഥാനിലേക്ക് എത്തിക്കേണ്ടത് ഐസിസിയുടെ ചുമതലയാണെന്നും പിസിബി ചീഫ് മൊഹ്സിന്‍ നഖ്വി വ്യക്തമാക്കി. ‘2025 ചാമ്പ്യന്‍സ് ട്രോഫിക്ക് പാകിസ്ഥാന്‍ ആതിഥേയത്വം വഹിക്കുമെന്നും ഹൈബ്രിഡ് മോഡല്‍ ഉണ്ടാകില്ലെന്നും പിസിബി ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്വി ഐസിസിയോട് വ്യക്തമാക്കിയിട്ടുണ്ട്. ഇവന്റിന് ഇന്ത്യയെ പാകിസ്ഥാനിലേക്ക് കൊണ്ടുവരുന്നത് ഐസിസിയുടെ ഉത്തരവാദിത്തമാണ്, പിസിബിയുടേതല്ല’ നഖ്വി പറഞ്ഞു.

2012-13 മുതല്‍ ഇന്ത്യയും പാകിസ്ഥാനും ഉഭയകക്ഷി ക്രിക്കറ്റ് പരമ്പരയില്‍ ഏര്‍പ്പെട്ടിട്ടില്ല. എന്നാല്‍ കഴിഞ്ഞ വര്‍ഷം നടന്ന ഐസിസി ഏകദിന ലോകകപ്പില്‍ പങ്കെടുക്കാന്‍ പാകിസ്ഥാന്‍ ഇന്ത്യ സന്ദര്‍ശിച്ചു. 2023 പാകിസ്ഥാനില്‍ നടന്ന ഏഷ്യാ കപ്പിലും ഇന്ത്യയുടെ നിര്‍ബന്ധപ്രകാരം തങ്ങളുടെ മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റിയിരുന്നു. ഫൈനലില്‍ ശ്രീലങ്കയെ തോല്‍പ്പിച്ച് മെന്‍ ഇന്‍ ബ്ലൂ കിരീടവും ഉയര്‍ത്തി.

ഐസിസി വാര്‍ഷിക സമ്മേളനം ജൂലൈ 19 ന് കൊളംബോയില്‍ ആരംഭിച്ചു. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ പങ്കാളിത്തം സംബന്ധിച്ച് ഇവിടെ തീരുമാനമുണ്ടാകും. ചാമ്പ്യന്‍സ് ട്രോഫിക്കുള്ള കരട് നിര്‍ദ്ദേശം പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഐസിസിക്ക് സമര്‍പ്പിച്ചിരുന്നു. സുരക്ഷാ കാരണങ്ങളാല്‍ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ലാഹോറില്‍ നടത്താനാണ് പാകിസ്ഥാന്‍ തീരുമാനിച്ചിരിക്കുന്നത്. ഹൈബ്രിഡ് മോഡല്‍ അനുവദിച്ചില്ലെങ്കില്‍ ഇന്ത്യ ടൂര്‍ണമെന്‍റില്‍നിന്നും പിന്മാറാനാണ് സാധ്യത.