ചാമ്പ്യന്‍സ് ട്രോഫി 2025: ഇന്ത്യയ്ക്ക് ഭീഷണിയാവുന്ന രണ്ട് പാക് താരങ്ങള്‍; തിരഞ്ഞെടുത്ത് ആമിര്‍; അത് ബാബറോ ഷഹീനോ അല്ല!

ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യ-പാക് സൂപ്പര്‍ പോരാട്ടത്തില്‍ ഇന്ത്യക്കു ഏറ്റവുമധികം ഭീഷണിയായേക്കാവുന്ന രണ്ടു പാക് താരങ്ങള്‍ ആരൊക്കെയാവുമെന്നു ചൂണ്ടിക്കാട്ടി പാകിസ്ഥാന്‍ മുന്‍ സ്പീഡ്സ്റ്റര്‍ മുഹമ്മദ് ആമിര്‍. അത് ബാബര്‍ ആസമോ, ഷഹീന്‍ അഫ്രീദിയോ ആയിരിക്കില്ലെന്നും പാക് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ മുഹമ്മദ് റിസ്വാന്‍, യുവ പേസര്‍ നസീം ഷാ എന്നിവരാവും ഇന്ത്യയ്ക്ക് ഏറ്റവും ഭീഷണിയാവുക എന്നും ആമിര്‍ പറഞ്ഞു.

മുഹമ്മദ് റിസ്വാന്‍ എല്ലായ്പ്പോഴും ഇന്ത്യക്കു ഭീഷണിയാണ്. ഇന്ത്യക്കെതിരേയുള്ള അദ്ദേഹത്തിന്റെ റെക്കോഡും വളരെ ഗംഭീരമാണെന്നു കാണാം. പാക് ടീമിന്റെ മറ്റൊരു പ്രധാനപ്പെട്ട താരം നസീം ഷായാണ്. പാകിസ്ഥാനു വേണ്ടി സ്ഥിരതയാര്‍ന്ന പ്രകടനങ്ങളാണ് അവന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ബോളിംഗില്‍ തന്റെ ലൈനിലും ലെംഗ്ത്തിലും വളരെയധികം നിയന്ത്രണം പുലര്‍ത്താന്‍ നസീമിനു സാധിക്കാറുണ്ട്.

കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നെങ്കില്‍ ഷഹീന്‍ അഫ്രീദിയെ ഞാന്‍ തീര്‍ച്ചയായും നിര്‍ണായക താരമായി തിരഞ്ഞെടുക്കുമായിരുന്നു. 145 കിമിക്കു മുകളില്‍ വേഗതയില്‍ വളരെ മികച്ച സ്വിംഗോടെ ആ സമയങ്ങളില്‍ അദ്ദേഹം ബോള്‍ ചെയ്തിരുന്നു.

പക്ഷെ പരിക്കിനു ശേഷം ഷഹീന്റെ ബോളിംഗ് വേഗതയില്‍ കുറവ് സംഭവിച്ചിരിക്കുകയാണ്. 134-135 ലേക്ക് അവന്റെ വേഗതയും കുറഞ്ഞിട്ടുണ്ട്. ന്യൂബോല്‍ വിക്കറ്റുകളെടുക്കാനുള്ള ഷഹീന്റെ ശേഷിയെയും ഇതു ബാധിച്ചിട്ടുണ്ട്- ആമിര്‍ നിരീക്ഷിച്ചു.

Read more