ജയിക്കാന്‍ 287 റണ്‍സ്; പരമ്പര കൈവിടാതിരിക്കാന്‍ ഇന്ത്യയ്ക്ക് വിജയം അനിവാര്യം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് 287 റണ്‍സ് വിജയലക്ഷ്യം. വലിയ ലീഡ് ലക്ഷ്യമാക്കി കുതിക്കുകയായിരുന്ന ദക്ഷിണാഫ്രിക്കയെ മുഹമ്മദ് ഷമിയും ബുംമ്രയും ഇഷാന്ത് ശര്‍മയും ചേര്‍ന്ന് എറിഞ്ഞിടുകയായിരുന്നു. ഇന്ത്യന്‍ പേസ് ആക്രമണത്തില്‍ രണ്ടാം ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്ക 258 റണ്‍സിന് പുറത്തായി.

ദക്ഷിണാഫ്രിക്കയുടെ അവസാന അഞ്ചു വിക്കറ്റുകള്‍ 49 റണ്‍സിനാണ് നിലംപൊത്തിയത്. ഷമി നാലു വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ബുംമ്ര മൂന്നും ഇഷാന്ത് രണ്ടും വിക്കറ്റ് വീഴ്ത്തി. അര്‍ധ സെഞ്ചുറി നേടിയ എബി ഡി വില്ലേയ്‌ഴ്‌സും (80) ഡീന്‍ എല്‍ഗാറും (61) അവസാനംവരെ പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ച ഡുപ്ലസിയുമാണ് (48) ദക്ഷിണാഫ്രിക്കയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.

ഇന്ത്യന്‍ പേസ് ആക്രമണത്തെ ശക്തമായി ചെറുത്തുനിന്ന മധ്യനിര പുറത്തായതിനു ശേഷം ചീട്ടുകൊട്ടാരംപോലെ വാലറ്റം തകര്‍ന്നടിയുകയായിരുന്നു. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ 11 റണ്‍സെടുത്തിട്ടുണ്ട്. ഓപ്പണര്‍മാരായ മുരളി വിജയിയും (9) കെ.എല്‍ രാഹുലുമാണ് (2) ക്രീസില്‍.