ഐസിസി ചാമ്പ്യൻസ് ട്രോഫി ഇന്ത്യ സ്വന്തമാക്കിയിരുന്നു. ന്യൂസിലൻഡിനെ നാല് വിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യ മൂന്നാം തവണയും കിരീടമുയർത്തിയത്. 2013ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ ഐസിസി ഏകദിന കിരീടമാണിത്. ദുബായ്, ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ 252 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 49 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 2024 ടി 20 ലോകകപ്പ് സ്വന്തമാക്കിയ ഇന്ത്യ ഒരു വർഷത്തിനിടെ സ്വന്തമാക്കുന്ന രണ്ടാം ഐസിസി ട്രോഫി വിജയം കൂടിയാണ് ഇത്.
ഈ വർഷത്തെ ഇന്ത്യൻ സ്‌ക്വാഡിൽ മികച്ച ഫോമിൽ നിൽക്കുന്ന ഓൾ റൗണ്ടർമാരുടെ സാന്നിധ്യം ഉണ്ടായിരുന്നത് ടീമിന് ഗുണം ചെയ്തു. അക്‌സർ പട്ടേൽ, രവീന്ദ്ര ജഡേജ, ഹാർദിക് പാണ്ട്യ എന്നിവർ ടൂർണമെന്റിലെ എല്ലാ ഡിപ്പാർട്മെന്റിലും നിർണായക പങ്ക് വഹിച്ചു. എന്നാൽ ഓൾ റൗണ്ടർമാരിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ താരം അത് അക്‌സർ പട്ടേൽ ആണെന്ന് തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഓസ്‌ട്രേലിയൻ താരം റിക്കി പോണ്ടിങ്.
റിക്കി പോണ്ടിങ് പറയുന്നത് ഇങ്ങനെ:
” ടൂർണമെന്റിൽ അക്‌സർ, ജഡേജ, ഹാർദിക് എന്നിവർ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ഞാൻ ടൂർണമെന്റിന്റെ തുടക്കത്തിൽ തന്നെ പറഞ്ഞില്ലേ, ഇത്തവണത്തെ അവന്മാരുടെ സ്‌ക്വാഡിൽ സീനിയർ താരങ്ങളും ജൂനിയർ താരങ്ങളും മിക്സ് ആയ രീതിയിലാണ് ടീം ഉണ്ടായിരുന്നത്. പിന്നെ ഫൈനലിൽ ക്യാപ്റ്റൻ തന്നെ ടീമിനെ മുൻപിൽ നിന്ന് നയിച്ച് കിരീടം ഉയർത്തി. ടൂർണമെന്റിൽ അക്‌സർ പട്ടേൽ എന്തൊരു മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്. കിരീടത്തിന്റെ ക്രെഡിറ്റ് അവനും നൽകണം. ബോളിങ്ങിൽ അവൻ നിർണായക പങ്ക് വഹിച്ചു” റിക്കി പോണ്ടിങ് പറഞ്ഞു.
ചാമ്പ്യൻസ് ട്രോഫി അവസാനിച്ചതിന് ശേഷം ക്രിക്കറ്റ് ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്നത് ഐപിഎൽ തുടങ്ങാൻ വേണ്ടിയാണ്. ആദ്യ മത്സരം മാർച്ച് 22 ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സും, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലാണ് നടക്കുക.