ധോണിയുടെ ഭാവിയെ കുറിച്ച് നിര്‍ണായക പ്രഖ്യാപനം നടത്തി ഇന്ത്യന്‍ ടീം സെലക്ഷന്‍ മേധാവി

ധോണിയുടെ ഭാവിയുമായി ബന്ധപ്പെട്ട് വിമര്‍ശകര്‍ നിരന്തരം വാദങ്ങള്‍ ഉയര്‍ത്തുന്ന സാഹചര്യത്തില്‍ നിര്‍ണായക പ്രഖ്യാപനവുമായി ഇന്ത്യന്‍ ടമിന്റെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എംഎസ്‌കെ പ്രസാദ്. 2019ല്‍ നടക്കുന്ന ലോകകപ്പിനുള്ള ടീമിനെ ഒരുക്കുകയാണ് സെലക്ടര്‍മാര്‍ക്ക് മുന്നിലുള്ള ദൗത്യമെന്ന് നേരത്തെ എംഎസ്‌കെ പ്രസാദ് വ്യക്തമാക്കിയിരുന്നു. ഇതിനായി യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കുമെന്നും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം, 2019 ലോകകപ്പ് വരെ ഇന്ത്യയുടെ നമ്പര്‍ വണ്‍ കീപ്പറായ ധോണി തന്നെയായിരിക്കും ഇന്ത്യയുടെ ആദ്യ പരിഗണനയെന്നാണ് കഴിഞ്ഞ ദിവസം എംഎസ്‌കെ പറഞ്ഞത്. നിരവധി യുവതാരങ്ങള്‍ ധോണിയുടെ മികവിലേക്കുയരാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇവര്‍ക്ക് അദ്ദേഹത്തിന്റെ അടുത്തെത്താന്‍ പോലും സാധിക്കുന്നില്ലെന്ന് എംഎസ്‌കെ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ എ ടീമില്‍ യുവ വിക്കറ്റ് കീപ്പര്‍മാരെ പരീക്ഷിക്കുന്നുണ്ടെങ്കിലും ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ധോണിയെ മാത്രമാണ് സെലക്ഷന്‍ കമ്മിറ്റി കാണുന്നത്. ലോകകപ്പിനുശേഷം യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കുമെന്നും എംഎസ്‌കെ പറഞ്ഞു. ഡല്‍ഹി ക്യാപ്റ്റന്‍ ഋഷഭ് പന്ത്, കേരള ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ എന്നിവരാണ് ധോണിക്ക്ു പകരക്കാരായി ടീമിലേക്ക് വരാനിരിക്കുന്നത്. എന്നാല്‍, നമ്മള്‍ പ്രതീക്ഷിച്ച പോലെ ഈ താരങ്ങള്‍ ധോണിയുടെ പ്രകടനത്തിന്റെ നാലയലത്ത് പോലും എത്തിയിട്ടില്ലെന്നാണ് ഇന്ത്യന്‍ ടീം മുന്‍ വിക്കറ്റ് കീപ്പര്‍ കൂടിയായിരുന്ന എംഎസ്‌കെ വിലയിരുത്തുന്നത്.