'സംപൂജ്യനായി' റെക്കോഡിട്ട് കാര്‍ത്തിക്ക്

ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ നിലയുറപ്പിക്കാന്‍ അനുവദിക്കാതെ ലങ്കന്‍ ബൗളര്‍മാര്‍. നാല് ബാറ്റ്‌സ്മാന്‍മാര്‍ പൂജ്യത്തിന് മടങ്ങിയപ്പോള്‍ മൂന്ന് പേര്‍ക്ക് മാത്രമാണ് രണ്ടക്കം കാണാനായത്. പൂജ്യത്തിന് മടങ്ങിയവരില്‍ ശ്രദ്ധേയമായ വിക്കറ്റ് ദിനേശ് കാര്‍ത്തിക്കിന്റെതായിരുന്നു. 18 പന്തുകള്‍ നേരിട്ടാണ് കാര്‍ത്തിക് ഡക്കായത്. ഇതോടെ കൂടുതല്‍ പന്തുകള്‍ നേരിട്ട് പൂജ്യത്തിന് പുറത്തായ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ എന്ന അപൂര്‍വ്വ റെക്കോര്‍ഡ് കാര്‍ത്തിക്കിന്റെ പേരിലായി.

പതിനാറ് പന്തില്‍ റണ്ണൊന്നുമെടുക്കാതെ മടങ്ങിയ മുന്‍ താരം എക്‌നാദ് സോള്‍ക്കറുടെ പേരിലായിരുന്നു നിലവിലെ റെക്കോര്‍ഡ്. എന്നാല്‍ അക്കൗണ്ട് തുറക്കാതെ 31 പന്തുകളില്‍ വിക്കറ്റ് സമ്മാനിച്ച വെസ്റ്റ് ഇന്ത്യന്‍ താരം റുണാക്കോ മോര്‍ട്ടന്റെ പേരിലാണ് നിലവിലെ ലോക റെക്കോര്‍ഡ്.

നേരത്തെ 112 റണ്‍സിനാണ് ഇന്ന് ഇന്ത്യന്‍ ടീം പുറത്തായത്. ഒരു ഘട്ടത്തില്‍ ഏകദിന ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ ടോട്ടലില്‍ ടീം പുറത്താകുമെന്ന് കരുതിയെങ്കിലും ധോണിയുടെ(65) പ്രകടനമാണ്് വന്‍ നാണക്കേടില്‍ നിന്ന് ടീമിനെ കരകേറ്റിയത്. 112 എന്ന ചെറിയ ലക്ഷ്യം പിന്തുരുന്ന ശ്രീലങ്ക ഒടുവില്‍ വിവരം ലഭിയ്ക്കുമ്പോള്‍ 72-3 എന്ന നിലയിലാണ്.