ദുലീപ് ട്രോഫി: ഇഷാന്‍ കിഷന് അപ്രതീക്ഷിത തിരിച്ചടി, സഞ്ജുവിന് ഗോള്‍ഡന്‍ ചാന്‍സ്

ദുലീപ് ട്രോഫിയുടെ ഓപ്പണിംഗ് മത്സരത്തില്‍ ഇഷാന്‍ കിഷന്‍ കളിക്കുന്ന കാര്യം സംശയത്തില്‍. പരിക്കാണ് താരത്തിന് വെല്ലുവിളിയായി തീര്‍ന്നിരിക്കുന്നത്. ഇതോടെ താരത്തിന്റെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാനുള്ള സ്വപ്നങ്ങള്‍ തകര്‍ന്നു. രഞ്ജി ട്രോഫി കളിക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് 2024 ആദ്യം മുതല്‍ കിഷന്‍ ദേശീയ ടീമില്‍ നിന്ന് പുറത്താണ്.

ദുലീപ് ട്രോഫിയുടെ രണ്ടാം പകുതിയിലും കിഷന്‍ പങ്കെടുക്കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഈ സാഹചര്യത്തില്‍ നാല് ടീമുകളിലും ഇടം നേടിയിട്ടില്ലാത്ത കേരള കീപ്പര്‍-ബാറ്റര്‍ സഞ്ജു സാംസണെ കിഷന്റെ പകരക്കാരനായി ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു.

ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ ഇടം നേടുന്നതിനായി ആഭ്യന്തര റെഡ്-ബോള്‍ ക്രിക്കറ്റ് കളിക്കുന്നത് പുനരാരംഭിക്കാന്‍ സെലക്ടര്‍മാര്‍ കിഷനോട് ആവശ്യപ്പെട്ടിരുന്നു. എന്നിരുന്നാലും, ഈ പരിക്കോടെ, കിഷന്റെ സ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നു. രഞ്ജി ട്രോഫിയില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഈ വര്‍ഷം ആദ്യം ബിസിസിഐയുടെ സെന്‍ട്രല്‍ കോണ്‍ട്രാക്ട് പട്ടികയില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയിരുന്നു. അതിന്റെ ഫലമായി ടി20 ലോകകപ്പും, സിംബാബ്‌വെയ്ക്കും ശ്രീലങ്കയ്ക്കുമെതിരായ പരമ്പരകളും താരത്തിന് നഷ്ടമായിരുന്നു.

ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തി ഇഷാന്‍ തിരിച്ചുവരവ് സാധ്യത സജീവമാക്കിയിരിന്നു. ബുച്ചി ബാബു ടൂര്‍ണമെന്റില്‍ ഇഷാന്‍ സെഞ്ച്വറി പ്രകടനമടക്കം നടത്തി. സെഞ്ച്വറിക്കരികെ തുടര്‍ സിക്സുകളടക്കം പറത്തി ഇഷാന്‍ കരുത്ത് കാട്ടിയിരുന്നു. എന്നാല്‍ ടൂര്‍ണമെന്റില്‍ ജാര്‍ഖണ്ഡ് ലീഗ് ഘട്ടത്തില്‍ തന്നെ പുറത്തായതിനാല്‍ രണ്ട് മത്സരങ്ങള്‍ മാത്രമാണ് താരത്തിന് കളിക്കാനായത്.