50 ആം വയസിലും അവൻ ലോകകപ്പ് കളിക്കാൻ ഇന്ത്യൻ ടീമിൽ ഉണ്ടാകണം, അത്രയും മിടുക്കനായ താരമാണവൻ: യോഗ്‌രാജ് സിംഗ്

രോഹിത് ശർമ്മയ്ക്ക് വയസ്സ് 37 ആണ്. അടുത്ത ലോകകപ്പ് വരുമ്പോൾ. അതായത് 2026 ലെ ടി20 ലോകകപ്പ് – അദ്ദേഹത്തിന് 39 വയസ്സ് തികയും. അതിനാൽ, എല്ലാ സാധ്യതയിലും, 2026-ൽ നടക്കാനിരിക്കുന്ന ടി20 ലോകകപ് കിട്ടിയാൽ അത് ഐസിസി ട്രോഫി സ്വന്തമാക്കാനുള്ള രോഹിത്തിന്റെ അവസാന അവസരമാകും. രോഹിത് ആകെ 11 ലോകകപ്പുകൾ കളിച്ചിട്ടുണ്ട് – എട്ട് ടി20കളും മൂന്ന് ഏകദിനങ്ങളും. അതിൽ 2007 ലെ ടി 20 ലോകകപ്പിൽ അതായത് തന്റെ ആദ്യ ലോകകപ്പിൽ താരം കിരീടം സ്വന്തമാക്കി. 2015, 2016, 2019 വർഷങ്ങളിൽ അദ്ദേഹം കിരീട നേട്ടത്തിന് അടുത്തെത്തിയെങ്കിലും അത് സാധിച്ചില്ല.

2027-ൽ ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ഏകദിന ലോകകപ്പ് വരെ തുടരാനുള്ള തീവ്രമായ ആഗ്രഹം രോഹിതിന് ഇപ്പോഴുമുണ്ട്, പക്ഷേ അദ്ദേഹത്തിൻ്റെ നിശ്ചയദാർഢ്യത്തിന് മാത്രം ആ ജോലി പൂർത്തിയാക്കാൻ കഴിയില്ല. ഫോമും ഫിറ്റ്‌നസും ഒരു കളിക്കാരന് എത്രകാലം നിലനിൽക്കാൻ കഴിയുമെന്ന് നിർണ്ണയിക്കുന്ന രണ്ട് പ്രധാന ഘടകങ്ങളാണ്, ചരിത്രപരമായി, ഇന്ത്യൻ ക്രിക്കറ്റിൽ, ഒരു കളിക്കാരൻ 40-നോട് അടുത്തുകഴിഞ്ഞാൽ, താരത്തിന്റെ കരിയർ അവസാനിച്ചെന്നാണ് വിലയിരുത്തപ്പെടുന്നത്. സച്ചിൻ ടെണ്ടുൽക്കർ 40 വരെയും എംഎസ് ധോണി 39 വരെയും കളിച്ചു. എന്തായാലും രോഹിത് ആ കാലം വരെ കളിക്കുമോ എന്നത് കണ്ടറിയണം.

യുവരാജ് സിങ്ങിൻ്റെ പിതാവ് യോഗ്‌രാജ് സിംഗ്, ‘പ്രായത്തിൻ്റെ ഘടക’ ചിന്തയിൽ നിന്ന് മോചനം നേടണമെന്ന് ബിസിസിഐയോട് അഭ്യർത്ഥിക്കുകയും രോഹിത് ശർമ്മയുടെ ഫോമും ഫിറ്റ്‌നസും നിലനിൽക്കുന്നിടത്തോളം കാലം അദ്ദേഹത്തെ പരിഗണിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. 1980-81ൽ ഇന്ത്യക്കായി ഒരു ടെസ്റ്റും ആറ് ഏകദിനങ്ങളും കളിച്ച യോഗ്‌രാജ് പ്രായം എത്ര ആയാലും ഫോമിൽ ആണെകിൽ രോഹിത്തിനെ ടീമിൽ ഇറക്കണം എന്ന നിർദേശമാണ് മുന്നോട്ട് വെച്ചത്.

“പ്രായത്തെക്കുറിച്ചുള്ള ഈ സംസാരം, ഒരാൾക്ക് ഇത്രയും വയസ്സ് പ്രായമുണ്ടെന്ന്… എനിക്കത് ഒരിക്കലും മനസ്സിലായിട്ടില്ല. നിങ്ങൾ 40, 42 അല്ലെങ്കിൽ 45 വയസ്സിൽ പോലും ഫിറ്റ് ആണെങ്കിൽ നിങ്ങൾ പ്രകടനം നടത്തുകയാണെങ്കിൽ എന്താണ് തെറ്റ്? നമ്മുടെ നാട്ടിൽ, ഒരിക്കൽ നിങ്ങൾ അങ്ങനെയാണെന്ന് ആളുകൾ വിശ്വസിക്കുന്നു. നിങ്ങൾക്ക് 40 വയസ്സായി ഉടനെ കുട്ടികളെ നോക്കി വീട്ടിൽ ഇരിക്കണം എന്നാണ് എല്ലാവരും ചിന്തിക്കുന്നത് ”യോഗ്‌രാജ് സ്‌പോർട്‌സ് 18 ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

“ഇന്ത്യ ലോകകപ്പ് നേടുമ്പോൾ മൊഹീന്ദർ അമർനാഥിന് 38 വയസ്സായിരുന്നു . ഫൈനലിലെ പ്ലെയർ ഓഫ് ദി മാച്ച് ആയിരുന്നു താരം. അതിനാൽ, ഇന്ത്യൻ ക്രിക്കറ്റിൽ, പ്രായത്തിൻ്റെ ഘടകം എന്നെന്നേക്കുമായി ഒഴിവാക്കണമെന്ന് എനിക്ക് തോന്നുന്നു. രോഹിത് ശർമ്മയും വീരേന്ദർ സെവാഗും ഫിറ്റ്‌നസിനെ കുറിച്ചും പരിശീലനത്തെ കുറിച്ചും ചിന്തിച്ചിട്ടില്ലാത്ത രണ്ട് മികച്ച കളിക്കാരാണ്. 50 ആം വയസിലും അവൻ ടീമിൽ ഉണ്ടാകണം.” മുൻ താരം അഭിപ്രായം പറഞ്ഞു.