IPL 2025: ജോസേട്ടനെ കളഞ്ഞ് ജുറലിനെ എടുത്ത തന്നെയൊക്കെ ഞങ്ങള്‍ എന്താടോ ചെയ്യേണ്ടേ, ഇതുപോലൊരു നഷ്ടം, രാജസ്ഥാന്‍ ടീമിനെ എയറിലാക്കി ആരാധകര്‍

ലഖ്‌നൗവിനെതിരെയും തോറ്റതോടെ ഈ സീസണില്‍ ഇനി രക്ഷയില്ല എന്ന അവസ്ഥയിലാണ് രാജസ്ഥാന്‍ റോയല്‍സ് ടീം. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ പടിക്കല്‍കൊണ്ടുപോയി കലമുടച്ച അവസ്ഥ തന്നെയാണ് ഇന്നലെ എല്‍എസ്ജിക്കെതിരെയും ആര്‍ആര്‍ ടീം ആവര്‍ത്തിച്ചത്. ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരെല്ലാം തിളങ്ങിയ മത്സരത്തില്‍ മധ്യനിരയും ആ ലെവലില്‍ എത്താതിരുന്നതോടെയാണ് രാജസ്ഥാന്‍ വീണ്ടും തോറ്റത്. കഴിഞ്ഞ കളിയിലും പരാജയപ്പെട്ടതോടെ ധ്രുവ് ജുറല്‍, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ എന്നിവര്‍ക്കെതിരെ വലിയ രീതിയിലുളള വിമര്‍ശനമാണ് ക്രിക്കറ്റ് ആരാധകരില്‍ നിന്നുണ്ടാകുന്നത്. കഴിഞ്ഞ ലേലത്തില്‍ 14 കോടി രൂപയ്ക്കാണ് വിക്കറ്റ് കീപ്പര്‍ ബാറ്ററായ ജുറലിനെ രാജസ്ഥാന്‍ നിലനിര്‍ത്തിയത്.

ഈ സമയം ടീം ഒഴിവാക്കിയ താരങ്ങളാവട്ടെ ജോസ് ബട്‌ലറിനെയും ചഹലിനെയും പോലുളള മാച്ച് വിന്നര്‍മാരെ. ബട്‌ലറെ ഒഴിവാക്കിയത് വലിയ നഷ്ടമായി പോയെന്നാണ് ആരാധകരില്‍ മിക്കവരുടെയും അഭിപ്രായം. കഴിഞ്ഞ സീസണുകളില്‍ ആര്‍ആര്‍ ടീം ഫൈനലിലും പ്ലേഓഫിലും ഉള്‍പ്പെടെ കളിച്ചതില്‍ ബട്‌ലര്‍ വലിയ പങ്കുതന്നെയാണ് വഹിച്ചത്. കൂടാതെ ടീം പ്രതിസന്ധിയിലകപ്പെടുന്ന സമയത്തെല്ലാം ഒറ്റയാള്‍ പോരാട്ടം നടത്തി വിജയത്തിലെത്തിച്ചിരുന്നു താരം.

എന്നാല്‍ ബട്‌ലറെ കളഞ്ഞ് ജുറലിനെ എടുത്തത് എന്തിനായിരുന്നുവെന്ന് ചോദിക്കുകയാണ് ആരാധകര്‍. കൂടാതെ ഹെറ്റ്മയറെ എന്തിനാണ് ടീമില്‍ ഇപ്പോഴും കളിപ്പിക്കുന്നത് എന്നും മറ്റുചിലര്‍ ചോദിക്കുന്നു. തുടര്‍ച്ചയായി രണ്ട് മത്സരങ്ങളാണ് ജുറലും ഹെറ്റ്‌മെയറും ചേര്‍ന്ന് തോല്‍പ്പിച്ചത്. കൂടാതെ സന്ദീപ് ശര്‍മയ്ക്ക് ഇപ്പോഴും ആര്‍ആര്‍ ടീം അമിത പ്രാധാന്യം നല്‍കുന്നതിനെയും ചിലര്‍ ചോദ്യം ചെയ്യുന്നു. ഈ സീസണില്‍ എട്ട് കളികളില്‍ ആറ് തവണയാണ് രാജസ്ഥാന്‍ തോറ്റത്. ലഖ്‌നൗവിനെതിരെ ഇന്നലെ രണ്ട് റണ്‍സിന് വീണ്ടും തോറ്റതോടെ ഈ സീസണില്‍ ടീമിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്ന് പറയുകയാണ് ആരാധകര്‍.