ഇംഗ്ലണ്ടിനെതിരായ അടുത്തിടെ നടന്ന പരമ്പരയിൽ കെ. എൽ രാഹുലിനെ ആറാം നമ്പറിൽ ഇറക്കിയ തീരുമാനത്തിനെതിരെ കെവിൻ പീറ്റേഴ്‌സൺ. ഇടത്-വലത് ബാറ്റിംഗ് കോമ്പിനേഷൻ നിലനിർത്താനുള്ള ശ്രമത്തിൽ, ഇന്ത്യ ആദ്യ രണ്ട് മത്സരങ്ങളിൽ അക്സർ പട്ടേലിനെ അഞ്ചാം നമ്പറിലേക്ക് ഇറക്കി പരീക്ഷണം നടത്തിയതിനാലാണ് ഇന്ത്യ രാഹുലിനെ ആറാം നമ്പറിൽ ഇറക്കി പരീക്ഷണം നടത്തിയത്.
എന്തായാലും ഈ നീക്കം വിജയകരമായിരുന്നു, അക്സർ 52 റൺസും പുറത്താകാതെ 41* റൺസും നേടി ഈ മത്സരങ്ങളിൽ തിളങ്ങി ഇന്ത്യയ്ക്ക് വിജയങ്ങൾ സമ്മാനിച്ചു. എന്നിരുന്നാലും, രണ്ട് ഇന്നിംഗ്‌സുകളിലുമായി രാഹുലിന് 12 റൺസ് മാത്രമേ നേടാനായുള്ളൂ. അവസാന ഏകദിനത്തിൽ, രാഹുലിനെ 5-ാം നമ്പറിലേക്ക് ഉയർത്തി അവിടെ 29 പന്തിൽ 40 റൺസുമായി തിളങ്ങി വിമർശകർക്ക് മറുപടി നൽകി.
ഒരു സ്റ്റാർ സ്‌പോർട്‌സ് സെഗ്‌മെൻ്റിൽ ഇന്ത്യൻ ബാറ്റിംഗ് ലൈനപ്പിൽ രാഹുലിൻ്റെ പങ്കിനെക്കുറിച്ച് അഭിപ്രായപ്പെട്ട പീറ്റേഴ്‌സൺ ഇങ്ങനെ പറഞ്ഞു:
“കെ.എൽ. രാഹുൽ അഞ്ചാം നമ്പറിൽ ബാറ്റ് ചെയ്യാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്, കാരണം അദ്ദേഹത്തിന് കൂടുതൽ ഡെലിവറികൾ നേരിടാനും സമയം ലഭിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. 17 ഓവർ ശേഷിക്കെയാണ് അദ്ദേഹം കളത്തിലിറങ്ങിയത്, അത് തൻ്റെ ഇന്നിംഗ്സ് കെട്ടിപ്പടുക്കാൻ അദ്ദേഹത്തിന് നല്ല സമയം നൽകി. ഏതാനും ഓവറുകൾ മാത്രം ബാക്കിനിൽക്കെ വേഗത്തിൽ റണ്ണുകൾ അടിച്ചുപൊളിക്കാൻ കഴിയുന്ന തരത്തിലുള്ള കളിക്കാരനല്ല രാഹുൽ. അയാൾക്ക് സമയം എടുത്താൽ മാത്രമേ കളിക്കാൻ സാധിക്കു.”
“രാഹുൽ അഞ്ചാം നമ്പറിൽ തന്നെ ഇറങ്ങട്ടെ. അതിൽ തെറ്റൊന്നും ഇല്ല. അനാവശ്യ റിസ്‌ക്കുകളും പരീക്ഷണങ്ങളും ഒഴിവാക്കുക. അക്‌സർ പട്ടേൽ ആറാം നമ്പറിൽ ഇറങ്ങട്ടെ. അയാൾക്ക് അവിടെയും തിളങ്ങാൻ സാധിക്കും.”
എന്തായാലും ഇന്ത്യൻ ചാമ്പ്യൻസ് ട്രോഫിയിൽ പരീക്ഷണങ്ങൾ നടത്തരുതെന്ന ആവശ്യം ശക്തമാണ്.