ടി20 ലോകകപ്പ് സമ്മാനത്തുകയായ 125 കോടി രൂപ എങ്ങനെ വിതരണം ചെയ്യും?, അവകാശികള്‍ 42 പേര്‍!

ഇന്ത്യന്‍ ടീം ടി20 ലോകകപ്പ് ഉയര്‍ത്തിയതിന് തൊട്ടുപിന്നാലെ, ബിസിസിഐ സെക്രട്ടറി ജയ് ഷാ ടീം ഇന്ത്യയ്ക്ക് 125 കോടി രൂപ സമ്മാനം പ്രഖ്യാപിച്ചിരുന്നു. ഈ തുക കളിക്കാര്‍, സപ്പോര്‍ട്ട് സ്റ്റാഫ്, പരിശീലകര്‍, സെലക്ടര്‍മാര്‍ എന്നിവര്‍ക്കുള്‍പ്പെടെയാകും വീതിച്ചുനല്‍കുക.

ലോകകപ്പിന് പോയ ഇന്ത്യന്‍ സംഘത്തില്‍ ആകെ 42 പേരാണ് ഉണ്ടായിരുന്നത്. ടീമിന്റെ വീഡിയോ അനലിസ്റ്റ്, മീഡിയ ഓഫീസര്‍മാര്‍ ഉള്‍പ്പെടെ ടീമിനൊപ്പം യാത്ര ചെയ്ത ബിസിസിഐ സ്റ്റാഫ് അംഗങ്ങള്‍, ടീമിന്റെ ലോജിസ്റ്റിക് മാനേജര്‍ എന്നിവര്‍ക്കും പാരിതോഷികം നല്‍കും.

”കളിക്കാര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും ബിസിസിഐയില്‍ നിന്ന് ലഭിക്കുന്ന സമ്മാനത്തുകയെ കുറിച്ച് അറിയിച്ചിട്ടുണ്ട്. എല്ലാവരോടും ഒരു ഇന്‍വോയ്‌സ് സമര്‍പ്പിക്കാന്‍ ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്,” ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ഒരു മത്സരവും കളിക്കാത്തവര്‍ക്കുള്‍പ്പെടെ ടീമിലെ 15 കളിക്കാര്‍ക്കും അഞ്ച് കോടി രൂപ വീതം ലഭിക്കും. മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും അഞ്ച് കോടി രൂപ ലഭിക്കും. ബാറ്റിംഗ് കോച്ച് വിക്രം റാത്തോര്‍, ഫീല്‍ഡിംഗ് കോച്ച് ടി ദിലീപ്, ബൗളിംഗ് കോച്ച് പരാസ് മാംബ്രെ എന്നിവര്‍ ഉള്‍പ്പെടുന്ന കോര്‍ കോച്ചിംഗ് ഗ്രൂപ്പിന് 2.5 കോടി രൂപ വീതം ലഭിക്കും.

ചെയര്‍മാന്‍ അജിത് അഗാര്‍ക്കറിനും മറ്റ് നാല് അംഗങ്ങള്‍ക്കും ഒരു കോടി രൂപ വീതം ലഭിക്കും. ഫിസിയോതെറാപ്പിസ്റ്റുകള്‍, ത്രോഡൗണ്‍ സ്‌പെഷ്യലിസ്റ്റുകള്‍, മസാജര്‍മാര്‍, സ്‌ട്രെങ്ത് ആന്‍ഡ് കണ്ടീഷനിംഗ് കോച്ച് എന്നിവര്‍ക്ക് 2 കോടി രൂപ വീതം ലഭിക്കും. റിങ്കു സിംഗ്, ശുഭ്മാന്‍ ഗില്‍, ഫാസ്റ്റ് ബോളര്‍മാരായ ആവേശ് ഖാന്‍, ഖലീല്‍ അഹമ്മദ് എന്നിവരുള്‍പ്പെടെയുള്ള റിസര്‍വ് താരങ്ങള്‍ക്ക് ഒരു കോടി രൂപ വീതം ലഭിക്കും. ടീമിന്റെ വീഡിയോ അനലിസ്റ്റ്, ബിസിസിഐ സ്റ്റാഫ്, ലോജിസ്റ്റിക്‌സ് മാനേജര്‍ എന്നിവര്‍ക്കും പാരിതോഷികം നല്‍കും.

Read more