ഈ നീക്കം എനിക്ക് മനസ്സിലാകുന്നില്ല, അവരെ മാത്രം എന്തിന് ഒഴിവാക്കി; ആഞ്ഞടിച്ച് അഫ്രീദി

അടുത്തിടെ സമാപിച്ച ടി20 ലോകകപ്പ് 2024 ലെ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ പുറത്താകല്‍ ഏറെ അപ്രതീക്ഷിതമായിരുന്നു. ബാബര്‍ അസമിന്റെ ക്യാപ്റ്റന്‍സിയില്‍ തുടര്‍ച്ചയായ രണ്ടാം ഐസിസി ടൂര്‍ണമെന്റിനിറങ്ങിയ മെന്‍ ഇന്‍ ഗ്രീന്‍ ഗ്രൂപ്പ് ഘട്ടം പോലും കടക്കുന്നതില്‍ പരാജയപ്പെട്ടു. ക്യാപ്റ്റനെന്ന നിലയില്‍ ബാബറിന് നിരവധി അവസരങ്ങള്‍ നല്‍കിയതിന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ (പിസിബി) മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി വിമര്‍ശിച്ചു.

‘അവര്‍ ക്യാപ്റ്റനെയോ കോച്ചിനെയോ കുറിച്ച് ഒരു ഉറച്ച തീരുമാനം എടുക്കണം. എന്നിട്ട് അവര്‍ക്ക് സമയം നല്‍കണം. ഞങ്ങളും നേരത്തെ ക്യാപ്റ്റന്മാരായിട്ടുണ്ട്. എന്നാല്‍ ഒരു ക്യാപ്റ്റനും ഒരിക്കലും ബാബറിന് കിട്ടുന്നതുപോലെ ഇത്രയധികം അവസരങ്ങള്‍ ലഭിച്ചിട്ടില്ല- അഫ്രീദി പറഞ്ഞു.

2023 ഏകദിന ലോകകപ്പിന് ശേഷം ബാബര്‍ നായകസ്ഥാനം ഉപേക്ഷിച്ചു. അതിനുശേഷം ടി20 ക്യാപ്റ്റന്‍സി പേസര്‍ ഷഹീന്‍ ഷാ അഫ്രീദിക്ക് കൈമാറി. എന്നിരുന്നാലും, ഒരു പരമ്പരയ്ക്ക് ശേഷം, യുഎസിലും വെസ്റ്റ് ഇന്‍ഡീസിലും നടക്കുന്ന ടി20 ലോകകപ്പിനായി പിസിബി മേധാവി മൊഹ്സിന്‍ നഖ്വി ബാബറിനെ നായകസ്ഥാനത്തേക്ക് തിരികെ വിളിച്ചു.

ടി20 ലോകകപ്പ് പ്രചാരണത്തിന് ശേഷം പിസിബി പെട്ടെന്നുള്ളതും ഞെട്ടിക്കുന്നതുമായ നീക്കത്തിലൂടെ വഹാബ് റിയാസിനെയും അബ്ദുള്‍ റസാഖിനെയും സെലക്ഷന്‍ കമ്മിറ്റിയില്‍ നിന്ന് പുറത്താക്കി. 6-7 പേരടങ്ങുന്ന കമ്മിറ്റിയില്‍ നിന്ന് റിയാസിനെയും റസാഖിനെയും മാത്രം പിസിബി പുറത്താക്കിയത് എന്തുകൊണ്ടാണെന്ന് അഫ്രീദി ചോദിച്ചു.

‘സെലക്ഷന്‍ കമ്മിറ്റിയില്‍ നിന്ന് അബ്ദുള്‍ റസാഖിനെയും വഹാബ് റിയാസിനെയും മാത്രമേ പുറത്താക്കിയിട്ടുള്ളൂവെന്ന് എനിക്ക് മനസ്സിലായി. ഈ നീക്കം എനിക്ക് മനസ്സിലാകുന്നില്ല. സെലക്ഷന്‍ കമ്മിറ്റിയില്‍ 6-7 പേരുണ്ടെങ്കില്‍ പിന്നെ എന്തിനാണ് ഈ രണ്ടുപേരെയും മാത്രം ഒഴിവാക്കിയത്?’ അഫ്രീദി ചോദിച്ചു.