ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 280 റൺസിന്റെ കൂറ്റൻ വിജയം. ഇന്ത്യ മുന്നോട്ടുവെച്ച 515 റണ്ഡസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്‌സിൽ നാലാം ദിനം 234 റൺസിന് ഓൾഔട്ടായി. ആറ് വിക്കറ്റ് വീഴ്ത്തിയ ആർ അശ്വിനാണ് ബംഗ്ലാദേശ് ബാറ്റിംഗ് നിരയെ തകർത്തത്.
158ന് നാലെന്ന നിലയിൽ നാലാംദിനം ആരംഭിച്ച ബംഗ്ലാദേശിനായി ക്യാപ്റ്റൻ നജ്മുൽ ഹുസൈൻ ഷാന്റോയും ഷക്കീബ് അൽ ഹസനും പിടിച്ചുനിന്ന് രക്ഷാപ്രവർത്തനത്തിനുള്ള ശ്രമം നടത്തിയെങ്കിലും അശ്വിൻ ഈ കൂട്ടുകെട്ട് പൊളിച്ചു. 89 പന്തിൽ 61 റൺസാണ് നജ്മുൽ ഹുസൈൻ നേടിയത്. 56 പന്തിൽ 25 റൺസോടെ ഷാക്കിബ് പുറത്തായി. അധികം താമസിപ്പിക്കാതെ ബാക്കി വിക്കറ്റുകളും വേഗം വീണു. നേരത്തേ ആദ്യ ഇന്നിങ്‌സിൽ ഇന്ത്യ അശ്വിന്റെ സെഞ്ച്വറിയുടെയും രവീന്ദ്ര ജഡേജയുടെ അർധ സെഞ്ച്വറിയുടെയും ബലത്തിൽ 376 റൺസ് നേടിയിരുന്നു. മറുപടി ബാറ്റിംഗിൽ ബംഗ്ലാദേശിനെ 149 റൺസെടുക്കാനേ ആയുള്ളൂ. നാലുവിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയും രണ്ടുവീതം വിക്കറ്റുകൾ നേടിയ മുഹമ്മദ് സിറാജ്, ആകാശ് ദീപ്, രവീന്ദ്ര ജഡേജ എന്നിവരുമാണ് ബംഗ്ലാദേശിനെ എറിഞ്ഞിട്ടത്.
ഇന്ത്യൻ ബൗളർമാരും ഫീൽഡർമാരും ബംഗ്ലാദേശിനെ എത്രയും വേഗം പുറത്താക്കാൻ പരമാവധി ശ്രമിച്ചപ്പോൾ, ആകാശ് ദീപിൻ്റെ മോശം ഫീൽഡിംഗ് ഇന്ത്യൻ നായകനെ ചൊടിപ്പിച്ച ഒരു സംഭവം ഇന്നത്തെ മത്സരത്തിൽ ഉണ്ടായി. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി പോകുകയാണ്. സംഭവത്തിൽ ഒട്ടും തൃപ്തനല്ലാത്ത രോഹിത് ശർമ്മ ഇന്ത്യൻ പേസറെ അതിരൂക്ഷമായി നോക്കി അദ്ദേഹത്തെ പേടിപ്പിച്ചു. രവിചന്ദ്രൻ അശ്വിൻ്റെ 54-ാം ഓവറിലായിരുന്നു സംഭവം.
ബംഗ്ലാദേശ് നായകൻ നജ്മൽ ഹൊസൈൻ ഷാൻ്റോ ബാക്ക്വേർഡ് പോയിൻ്റിലേക്ക് ഒരു ഷോട്ട് കളിച്ചപ്പോൾ, ആകാശ് ദീപ് പന്ത് പിടിക്കുന്നതിൽ പരാജയപെട്ടു. ഇതാണ് രോഹിത്തിന്റെ ചൊടിപ്പിച്ചത്. ഫലത്തിൽ ബംഗ്ലാദേശിന് രണ്ട് റൺസ് നേടാനായി.
— Kirkit Expert (@expert42983) September 22, 2024
Read more