IND VS BAN : കോഹ്‌ലിയുടെ മണ്ടത്തരത്തിനിടയിലും ഇന്ത്യ തന്നെ ഡ്രൈവിംഗ് സീറ്റിൽ, ഒന്നും ചെയ്യാനാകാതെ ബംഗ്ലാദേശ്; രോഹിത്തിന് എതിരെ വിമർശനം

ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനവും ഇന്ത്യ തന്നെ ഡ്രൈവിംഗ് സീറ്റിൽ. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 376 റൺസിന് മറുപടിയ്ക്കിറങ്ങിയ ബംഗ്ലാദേശിനെ ഇന്ത്യൻ പേസർമാർ പിടിച്ച് കെട്ടുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയായിരുന്നു കൂടുതൽ അപകടകാരി. ബംഗ്ലാദേശ് 149 റൺസിന് ആദ്യ ഇന്നിങ്സിൽ പുറത്തായപ്പോൾ രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ ഇന്ത്യ 81 – 3 എന്ന നിലയിലാണ്. നിലവിൽ ഇന്ത്യക്ക് 308 റൺ ലീഡ് ഉണ്ട്.

ബംഗ്ലാദേശ് ഇന്നിംഗ്സ് അവസാനിച്ചപ്പോൾ 227 റൺ ലീഡ് ഉണ്ടായിരുന്ന ഇന്ത്യ കൂറ്റൻ ലീഡ് എന്ന ലക്ഷ്യത്തിൽ തന്നെയാണ് ഇറങ്ങിയത്. ആദ്യ ഇന്നിങ്സിലെ പോലെ തന്നെ രോഹിത് നിരാശപ്പെടുത്തി 5 റൺ എടുത്ത് മടങ്ങിയപ്പോൾ ജയ്‌സ്വാൾ 10 റൺ എടുത്ത് പുറത്തായി. ഗില്ലിനൊപ്പം ചേർന്ന കോഹ്‌ലിമികച്ച സ്കോറിലേക്ക് നീങ്ങുമെന്ന് തോന്നിച്ച ഘട്ടത്തിൽ ആയിരുന്നു പുറത്താക്കൽ. തെറ്റായ എൽബിഡബ്ല്യൂ തീരുമാത്തിൽ പുറത്താകുമ്പോൾ അതിന് റിവ്യൂ കൊടുക്കാൻ കോഹ്‌ലിക്ക് അവസരം ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹം അത് ചെയ്യാതെ 17 റൺ എടുത്ത് മടങ്ങി. നിലവിൽ 33 റൺസുമായി ഗില്ലും 12 റൺസുമായി പന്തുമാണ് ക്രീസിൽ ഉള്ളത്.

64 പന്തിൽ 32 റൺസെടുത്ത ഷക്കീബ് അൽ ഹസനാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറർ. ലിറ്റൻ ദാസ് (42 പന്തിൽ 22), ക്യാപ്റ്റൻ നജ്മുൽ ഹുസൈൻ ഷന്റോ (30 പന്തിൽ 20), മുഷ്ഫിഖർ റഹീം (14 പന്തിൽ എട്ട്), ശദ്മൻ ഇസ്‌ലാം (രണ്ട്), സാക്കിർ ഹസൻ (മൂന്ന്), മൊമീനുൾ ഹഖ് (പൂജ്യം), ഹസൻ മഹ്‌മൂദ് (ഒൻപത്) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

40 റൺസെടുക്കുന്നതിനിടെ ബംഗ്ലദേശിന് അഞ്ച് വിക്കറ്റുകൾ നഷ്ടമായിരുന്നു. ഷാക്കിബ് അൽ ഹസനും ലിറ്റൻ ദാസും കുറച്ചുനേരം പിടിച്ചുനിന്നെങ്കിലും വലിയ സ്‌കോർ കണ്ടെത്താനായില്ല. ഇന്ത്യയ്ക്കായി ബുംറ നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ മുഹമ്മദ് സിറാജ്, ആകാശ് ദീപ്, രവീന്ദ്ര ജഡേജ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ആറിന് 339 റൺസെന്ന നിലയിൽ വെള്ളിയാഴ്ച ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ 37 റൺസാണ് ഇന്ന് കൂട്ടിച്ചേർത്തത്. 133 പന്തുകൾ നേരിട്ട അശ്വിൻ 113 റൺസെടുത്തു പുറത്തായി. രവീന്ദ്ര ജഡേജയ്ക്ക് സെഞ്ചറി നഷ്ടമായി. 86 റൺസെടുത്ത താരത്തെ ടസ്‌കിൻ അഹമ്മദ് പുറത്താക്കുകയായിരുന്നു.