പരമ്പര ഇന്ത്യ നേടും എന്നതില്‍ സംശയമില്ല, എങ്കിലും അത് ടെസ്റ്റ് പരമ്പര പോലെ അനായാസമാകില്ല

ടെസ്റ്റ് പരമ്പരയിലെ ഏകപക്ഷീയമായ വിജയത്തിന്റെ ആത്മവിശ്വാസത്തിലും ആവേശത്തിലുമാണ് ടീം ഇന്ത്യയും ആരാധകരും.മൂന്ന് മത്സരങ്ങളുള്ള T20 പരമ്പരക്ക് ഇന്ന് തുടക്കം കുറിക്കുമ്പോള്‍ സമ്പൂര്‍ണ്ണ വിജയത്തില്‍ കുറഞ്ഞൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല.

സൂര്യയെയും ഹര്‍ദിക്കിനെയും മാറ്റി നിര്‍ത്തിയാല്‍,യുവതാരങ്ങള്‍ അടങ്ങിയ നെക്സ്റ്റ് ജനറേഷന്‍ എന്ന് പറയാവുന്ന ടീമിനെയാണ് ഇന്ത്യ രംഗത്തിറങ്ങുന്നത്. ഐ പി എല്ലിലെ വെടിക്കെട്ടാഘോഷം ഇന്ത്യന്‍ ജേഴ്‌സിയിലും തുടരുന്ന അഭിഷേകിന്റെ കൂടെ ആരാധകരുടെ കണ്ണിലുണ്ണിയായ സഞ്ജു സാംസണ്‍ ഓപ്പണര്‍ ആയി ഇറങ്ങും എന്ന് ഇന്ന് ക്യാപ്റ്റന്‍ സൂര്യ പ്രഖ്യാപിച്ചതോടെ ക്രിക്കറ്റ് ആരാധകരെല്ലാം ഇരട്ടി ആവേശത്തിലാണ്.

ഹര്‍ദിക്കും റിങ്കുവും കൂടി ചേരുമ്പോള്‍ വെടിക്കെട്ട് ആഗ്രഹിക്കുന്ന ആരാധകര്‍ നിരാശപ്പെടേണ്ടി വരില്ലെന്നുറപ്പ്. സ്പിന്നിനെതിരെ ഇന്ത്യയുടെ വജ്രായുധമായിരുന്ന ശിവം ദുബെ അവസാന നിമിഷം പരിക്കേറ്റു പുറത്തായത് നമുക്ക് ചെറിയ തിരിച്ചടിയാണ്. എക്‌സ്പ്രസ്സ് വേഗം കൊണ്ട് ഐപിഎലില്‍ ആരാധകരെ ത്രില്ലടിപ്പിച്ച മായങ്ക് യാദവിന്റെ അരങ്ങേറ്റത്തിനും ഗ്വാളിയോര്‍ വേദിയാകുമെന്നു കരുതാം.

ഷോര്‍ട്ടര്‍ ഫോര്‍മാറ്റിലെ സ്ഥിരതാരങ്ങളെല്ലാം മടങ്ങിയെത്തിയതോടെ സന്തുലിതമായ ടീമുമായാണ് ബംഗ്ലാദേശ് പരമ്പരക്കിറങ്ങുന്നത്.ഏത് ബാറ്റര്‍ക്കും വെല്ലുവിളിയുയര്‍ത്താന്‍ കഴിയുന്ന മുസ്തഫിസുര്‍ റഹ്‌മാന്‍, T20 ലോകകപ്പിലെ ബംഗ്ലാദേശിന്റെ ഏറ്റവും മികച്ച ബൗളര്‍ ടെന്‍സിം ഹസന്‍ സകിബ്, ടസ്‌കിന്‍ അഹമ്മദ് തുടങ്ങിയവര്‍ നിരക്കുന്ന പേസ് നിര മികച്ചതാണ്. ലെഗ്സ്പിന്നര്‍ റിഷാദ് ഹുസൈന്‍, മെഹിഡി ഹസ്സന്‍ എന്നിവര്‍ അനുകൂലസാഹചര്യങ്ങള്‍ മുതലാക്കാന്‍ കഴിവുള്ളവരാണ്.

ബാറ്റിങ്ങില്‍ പരിചയസമ്പന്നരായ ക്യാപ്റ്റന്‍ ഷാന്റോ, ലിട്ടണ്‍ ദാസ്, മഹമ്മദുള്ള എന്നിവര്‍ക്ക് പുറമെ അഗ്ഗ്രസിവ് ബാറ്റിങ്ങിലൂടെ ശ്രദ്ധേയനായ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജാക്കിര്‍ അലിയും പ്ലെയിങ് ഇലവനില്‍ കണ്ടേക്കും. പരമ്പര ഇന്ത്യ നേടും എന്നതില്‍ സംശയം ഒന്നുമില്ല. എങ്കിലും അത് ടെസ്റ്റ് പരമ്പര പോലെ അനായാസമാകാന്‍ സാധ്യതയില്ല. ഇന്ത്യന്‍ യുവനിരക്ക് ചെറിയ രീതിയിലെങ്കിലും വെല്ലുവിളിയുയര്‍ത്താന്‍ ബംഗ്ലാദേശിന് കഴിഞ്ഞേക്കും.

എഴുത്ത്: ശങ്കര്‍ ദാസ്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Read more