ലങ്കന്‍ കുരുതി; നാഗ്പൂര്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ ജയം

ശ്രീലങ്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ഇന്നിംഗ്‌സിനും 239 റണ്‍സിനുമാണ് ഇന്ത്യ ശ്രീലങ്കയെ തോല്‍പിച്ചത്. നാലാം ദിനം ബൗളര്‍മാര്‍ തകര്‍ത്താടിയപ്പോള്‍ ഇന്ത്യന്‍ വിജയം അനായാസം ആകുകയായിരുന്നു. ഒന്നാം ഇന്നിംഗ്‌സില്‍ 405 റണ്‍സ് ലീഡ് വഴങ്ങിയ ലങ്ക രണ്ടാം ഇന്നിംഗ്‌സില്‍ 166 റണ്‍സിന് പുറത്താകുകയായിരുന്നു.

നാല് വിക്കറ്റ് വീഴ്ത്തിയ അശ്വിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ഇശാന്ത് ശര്‍മ്മയും ജഡേജയും ഇശാന്ത് ശര്‍മ്മയും ഉമേശ് യാദലും ലങ്കയെ തകര്‍ത്തെറിയുകയായിരുന്നു. 61 റണ്‍സെടുത്ത നായകന്‍ ചണ്ഡീമല്‍ മാത്രമാണ് ലങ്കന്‍ നിരയില്‍ പിടിച്ച് നിന്നത്.

സമര വിക്രമ (0), കരുണ രത്‌ന (18), തിരിമന്ന (23) എയ്ഞ്ചലോ മാത്യൂസ് (10). ഡിക് വെല്ല (4) ഷാനക (17), പേരേര (0) എന്നിങ്ങനെയാണ് പുറത്തായ ശ്രീലങ്കന്‍ ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം.

നേരത്തെ ഡബിള്‍ സെഞ്ച്വറി നേടിയ വിരാട് കോഹ്ലിയുടേയും സെഞ്ച്വറി നേടിയ രോഹിത്ത് ശര്‍മ്മ, മുരളി വിജയ്, ചേതേശ്വര്‍ പൂജാര എന്നിവരുടേയും മികവിലാണ് ടീം ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ലങ്കയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 205ന് മറുപടിയായി ആറു വിക്കറ്റ് നഷ്ടത്തില്‍ 610 റണ്‍സ് നേടി ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

രോഹിത് സെഞ്ചുറി പൂര്‍ത്തിയാക്കിയതിനു പിന്നാലെയായിയിരുന്നു ഡിക്ലറേഷന്‍. ഇന്ത്യന്‍ ഇന്നിങ്‌സില്‍ നാലു താരങ്ങള്‍ സെഞ്ചുറി നേടുന്നത് ഇത് മൂന്നാം തവണയാണ്. 2010ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും 2007ല്‍ ബംഗ്ലദേശിനെതിരെയുമാണ് മുന്‍പ് ഇന്ത്യ ഈ നേട്ടം സ്വന്തമാക്കിയത്. 160 പന്തില്‍ എട്ടു ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടെയാണ് രോഹിത് തന്റെ മൂന്നാം ടെസ്റ്റ് സെഞ്ചുറി സ്വന്തമാക്കിയത്. അഞ്ചു പന്തില്‍ ഒരു റണ്ണെടുത്ത വൃദ്ധിമാന്‍ സാഹ രോഹിതിനൊപ്പം പുറത്താകാതെ നിന്നു.