ടി20 ലോകകപ്പ് 2024: റാഷിദിന്റെ ഗര്‍വ്വിന് ബുംറയുടെ മറുപടി, അഫ്ഗാനും താണ്ടി ഇന്ത്യ

ടി20 ലോകകപ്പിലെ സൂപ്പര്‍ 8 പോരാട്ടത്തിലെ ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 47 റണ്‍സ് ജയം. ഇന്ത്യ മുന്നോട്ടുവെച്ച 182 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ അഫ്ഗാനിസ്ഥാന് നിശ്ചിത ഓവറില്‍  10 വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുക്കാനെ ആയുള്ളു. നാല് ഓവറില്‍ ഏഴ് റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് അഫ്ഗാന്‍ ബാറ്റിംഗ് നിരയെ പിടിച്ചുകെട്ടിയത്. അര്‍ഷ്ദീപ് സിംഗ് മൂന്നും കുല്‍ദീപ് യാദവ് രണ്ടും അക്സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

20 ബോളില്‍ 26 റണ്‍സെടുത്ത അസ്മത്തുള്ള ഒമര്‍സായിയാണ് അഫ്ഗാന്റെ ടോപ് സ്‌കോറര്‍. റഹ്‌മനുള്ള ഗുര്‍ബാസ് 8 ബോളില്‍ 11, ഗുല്‍ബാദിന്‍ നൈബ് 21 ബോളില്‍ 17, നജിബുള്ളാബ് ഒമര്‍സായി 17 ബോളില്‍ 19, മുഹമ്മദ് നബി 14 ബോളില്‍ 14, നൂര്‍ അഹമ്മദ് 18 ബോളില്‍ 12 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 181 റണ്‍സ് നേടിയത്. സൂര്യകുമാര്‍ യാദവിന്റെ അര്‍ദ്ധ സെഞ്ച്വറിയും ഹാര്‍ദിക് പാണ്ഡ്യയുടെ ഇന്നിംഗ്സുമാണ് ഇന്ത്യക്ക് രക്ഷയായത്.

28 പന്തില്‍ മൂന്ന് സിക്സും അഞ്ച് ബൗണ്ടറിയും ഉള്‍പ്പെടെ 53 റണ്‍സെടുത്ത സൂര്യകുമാറാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. രണ്ട് സിക്സും മൂന്ന് ബൗണ്ടറിയും ഉള്‍പ്പടെ 24 പന്തില്‍ 32 റണ്‍സാണ് ഹാര്‍ദിക്ക് നേടിയത്. ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 31 പന്തില്‍ 60 റണ്‍സ് ചേര്‍ത്തു.

രോഹിത് ശര്‍മ്മ 13 ബോളില്‍ 8, വിരാട് കോഹ്‌ലി 24 ബോളില്‍ 24, ഋഷഭ് പന്ത് 11 ബോളില്‍ 20, രവീന്ദ്ര ജഡേജ (5 പന്തില്‍ 7), അക്ഷര്‍ പട്ടേല്‍ (6 പന്തില്‍ 12), അര്‍ഷ്ദീപ് സിങ് (2) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍. അഫ്ഗാനിസ്താനുവേണ്ടി ക്യാപ്റ്റന്‍ റാഷിദ് ഖാന്‍, ഫസല്‍ഹഖ് ഫാറൂഖി എന്നിവര്‍ മൂന്നുവിക്കറ്റ് വീതം നേടി. സൂര്യകുമാര്‍ യാദവാണ് കളിയിലെ താരം.